ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി മൈത്രിപാല സിരിസേന

ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടു. ഇക്കാര്യം ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന സ്ഥിരീകരിച്ചു. തലസ്ഥാനമായ കൊളംബോയിലെ ഷാങ്ഗ്രി ലാ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിലാണ് സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

നാഷണല്‍ തൗഹിദ് ജമാ അത്തും ഐ.എസുമായും ബന്ധമുള്ള ഭീകരനാണ് സഹ്രാന്‍ ഹാഷിം. ഇദ്ദേഹത്തിന് ഇന്ത്യയിലും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നാഷണല്‍ തൗഹിദ് ജമാ അത്ത് തലവന്‍ ശ്രീലങ്കയ്ക്ക് പുറമെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഹാഷിം കെല്ലപ്പെട്ടെന്ന വിവരം വന്നിരിക്കുന്നത്.

ഐസിസ് ബന്ധമുള്ളതിന്റെ പേരില്‍ പിടിയിലായ ഇന്ത്യക്കാരില്‍ നിന്നാണ് നാഷണല്‍ തൗഹിദ് ജമാ അത്തിന്റെ വിവരം ആദ്യമായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഇവരെ പിടികൂടുന്നതിന് തിരുവനന്തപുരത്തും റെയ്ഡ് നടത്തിയിട്ടുണ്ട്. എന്‍ഐഎ ശ്രീലങ്കന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് ഇതുമായി ബന്ധപ്പെട്ട വിവരം നല്‍കിയിരുന്നു. ഈ വിവരം ശ്രീലങ്ക കാര്യമായി എടുത്തില്ലെന്ന് ആക്ഷേപമുണ്ട്.