സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കി; പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി

രാജസ്ഥാൻ കോൺ​ഗ്രസിലെ പ്രതിസന്ധി രൂക്ഷമാവുന്നു. രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപനം.

പിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും സച്ചിൻ പൈലററിനെ നീക്കം ചെയ്തു. സച്ചിനൊപ്പം നിൽക്കുന്ന മന്ത്രിമാരായ വിശ്വേന്ദ്രസിങ്, രമേശ് മീണ എന്നിവരേയും മന്ത്രി സ്ഥാനത്തുനിന്നു നീക്കം ചെയ്തു.

മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അധ്യക്ഷതയിൽ കൂടിയ പാർട്ടി നിയമസഭാ കക്ഷി യോഗത്തിനു ശേഷമാണ് തീരുമാനം. ബിജെപിയാണ് രാജസ്ഥാനിലെ രാഷ്ട്രീയപ്രതിസന്ധിയ്ക്ക് പിന്നിലെന്ന് ആരോപിച്ച കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ബിജെപിയുമായി സച്ചിൻ പൈലറ്റ് ഒത്തുകളിച്ചെന്നും ആരോപിച്ചു.

രാവിലെ വിളിച്ചുചേർത്ത് കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ സച്ചിൻ പങ്കെടുത്തിരുന്നില്ല. ബിജെപിയുമായി ചേർന്ന് സച്ചിൻ ഗൂഢാലോചന നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു.

എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കേന്ദ്ര പ്രതിനിധികളായ അവിനാശ് പാണ്ഡെ, അജയ് മാക്കൻ എന്നിവരും നിയമസഭാ കക്ഷി യോഗത്തിൽ സന്നിഹിതരായിരുന്നു.