റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം; ഒമ്പത് മണിയോടെ ചടങ്ങുകള്‍ തുടങ്ങും

രാജ്യം ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. രാവിലെ ഒമ്പത് മണിയോടെ രാജ്പഥില്‍ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ തുടങ്ങും. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ ഭാരത സര്‍ക്കാരിന്റെ വിശിഷ്ടാതിഥി ബ്രസീല്‍ പ്രസിഡന്റ് ജയ്ര്‍ ബോള്‍സൊനാരോ ആണ്.

ദേശീയ യുദ്ധസ്മാരകത്തില്‍ വീരസൈനികര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടെയാണ് 71-ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമാവുക. 90 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പരേഡ് ഇത്തവണ ലെഫ്. ജനറല്‍ അസിത് മിസ്ത്രി നയിക്കും. സൈനിക കരുത്ത് അറിയിക്കുന്നവയായിരിക്കും പ്രകടനങ്ങള്‍. വായുസേനയുടെ പുതിയ ചിന്നുക്ക് , അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഒരുക്കുന്ന ആകാശ കാഴ്ചകളും ഉണ്ടാകും.

സാംസ്‌കാരിക വൈവിധ്യങ്ങളുമായി വിവിധ സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളും രാജ്പഥിലൂടെ കടന്നുപോകും. പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ തുടരുന്നതിനാല്‍ കനത്ത സുരക്ഷാവലയത്തിലാകും ചടങ്ങുകള്‍. ആശയപരമായ എതിര്‍പ്പുകള്‍ അക്രമത്തിന്റെ പാതയിലേക്ക് പോകരുതെന്നായിരുന്നു റിപ്പബ്‌ളിക് ദിനത്തില്‍ രാഷ്ട്രപതി രാംനാഥ് കേവിന്ദിന്റെ സന്ദേശം. മന്‍കി ബാത്തിലൂടെ പ്രധാനന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.

1947 ഓഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ചെങ്കിലും ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത് 1950 ജനുവരി 26നാണ്. ഈ വര്‍ഷം രാജ്യം എഴുപതാമത് റിപബ്ലിക്ക് ദിന വാര്‍ഷികം ആഘോഷിക്കുകയാണ്. വന്‍ പ്രൗഡിയോടുകൂടിയാണ് ഓരോ വര്‍ഷവും റിപ്ലബിക്ക് ദിനം ആഘോഷിക്കുന്നത്. എല്ലാ വര്‍ഷവും ന്യൂ ഡല്‍ഹിയില്‍ വന്‍ സൈനിക പരേഡുകളും സാംസ്‌കാരിക പരിപാടികളുമാണ് നടത്തുന്നത്. രാജ്യത്തിന്റെ പ്രൗഡിയുര്‍ത്തുന്ന ഒട്ടനേകം പരിപാടികളും ഈ ദിനം നടക്കും