ഉക്രൈനില്‍ നിന്നെത്തിയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം; ഒഴിവുള്ള സീറ്റുകളിലേക്ക് പരിഗണിക്കാന്‍ നിര്‍ദ്ദേശം

റഷ്യ- ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വസിക്കാം. രാജ്യത്തെ സര്‍വകലാശാലകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഉക്രൈനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളെ പരിഗണിക്കാന്‍ നിര്‍ദ്ദേശം നല്‍കി. എഐസിടിഇയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഏപ്രില്‍7ന് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തെ സംബന്ധിച്ച് പറഞ്ഞിരിക്കുന്നത്. സാങ്കേതിക സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലറര്‍മാര്‍ക്കും എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളിലെ അധികൃതര്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഇരുപതിനായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പഠനം നിര്‍ത്തി നാട്ടിലേക്ക് മടങ്ങിയെത്തിയത്.

പഠനം തുടരാന്‍ രാജ്യത്ത് സൗകര്യമൊരുക്കിത്തരണമെന്ന് ഉക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിലിവല്‍ അന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ പ്രവേശനം സംബന്ധിച്ചാണ് തീരുമാനമായിരിക്കുന്നത്. എന്നാല്‍ മടങ്ങിയെത്തിയവരില്‍ ഏറെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ഇവരുടെ തുടര്‍പഠനം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.

Read more

ഹംഗറി, റുമാനിയ, ചെക്ക് കസാക്കിസ്ഥാന്‍, പോളണ്ട് എന്നീ രാജ്യങ്ങളിലെ മെഡിക്കല്‍ സിലബസും ഉക്രൈനിലെ സിലബസും സാമ്യമുള്ളതാണെന്നും പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പഠനം തുടരാന്‍ കഴിയും. ഇതിനായുള്ള സൗകര്യം ഒരുക്കുന്നതിന് രാജ്യങ്ങളുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നേരത്തെ പറഞ്ഞിരുന്നു.