സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ച് കുടുംബം

ലഖിംപൂര്‍ ഖേരിയില്‍ ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായെന്നും, ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പെണ്‍കുട്ടികളുടെ കുടുംബത്തിന് 25 ലക്ഷം രൂപയും, വീടും, കൃഷി ഭൂമിയും നല്‍കുമെന്ന് യുപി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അഞ്ചാവശ്യങ്ങള്‍ ഉന്നയിച്ച് കുടുംബം സര്‍ക്കാരിന് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു.

ഈ മാസം 16ന് ഉള്ളില്‍ എട്ട് ലക്ഷം രൂപ സഹായധനം നല്കണം, പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി വീടും, സഹോദരങ്ങള്‍ക്ക് ജോലിയും നല്‍കണം, കേസ് അതിവേഗ കോടതിയില്‍ തീര്‍പ്പാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ആണ് കുടുംബം ഉന്നയിച്ചത്. പെണ്‍കുട്ടികളുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു.

Read more

അതേസമയം, കേസിലെ പ്രതികളെ പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവരെ ലഖിംപൂര്‍ ഖേരി ജില്ലാ ജയിലിലേക്ക് മാറ്റി. കേസിലെ ആറ് പ്രതികളെയും സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തിരുന്നു.