രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാല്മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 57 സീറ്റുകളിലാണ് വോട്ടെടുപ്പ്. മഹാരാഷ്ട്ര,രാജസ്ഥാന്‍,കര്‍ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. 18 സീറ്റുകളില്‍ ബി ജെ പി യും 8 സീറ്റുകളില്‍ കോണ്‍ഗ്രസും വിജയമുറപ്പിച്ചിരിക്കുകയാണ്.
ഉത്തര്‍പ്രദേശ്, തമിഴ്നാട്, ബീഹാര്‍, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, പഞ്ചാബ്, തെലങ്കാന, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 41 സ്ഥാനാര്‍ത്ഥികള്‍ കഴിഞ്ഞ വെള്ളിയാഴ്ച എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മാറ്റു നാല് സംസ്ഥാനങ്ങളിലെ 16 സീറ്റുകളിലലേക്കുള്ള മത്സരം നിര്‍ണായകമാണ്.
നിലവിലെ അംഗബലം അനുസരിച്ച് മഹാരാഷ്ട്രയില്‍ ശിവസേന -എന്‍ സിപി -കോണ്‍ഗ്രസ് സഖ്യത്തിന് മൂന്ന് അംഗങ്ങളെ വിജയിപ്പിക്കാം. ബിജെപിക്ക് രണ്ട് പേരെ രാജ്യസഭയിലെത്തിക്കാനുള്ള വോട്ടുകളാണ് ബിജെപിയുടെ കൈവശമുള്ളത്. എന്നാല്‍ മൂന്ന് പേരെയാണ് മത്സരത്തിന് നിര്‍ത്തിയിരിക്കുന്നത. ഒരംഗത്തെ വിജയിപ്പിക്കാന്‍ 42 വോട്ടാണ് ആവശ്യം. കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യം വെച്ചും കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കം മുതലെടുത്തും ബിജെപി മുന്നേറിയതോടെയാണ് തിരഞ്ഞെടുപ്പില്‍ വാശിയേറിയിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ ആറാം സീറ്റിനായി ശിവസേനയും ബി ജെ പി യും തമ്മിലാണ് പോരാട്ടം. ഹരിയാനയില്‍ ഒരു സീറ്റ് ഉറപ്പിച്ച ബി ജെ പി കോണ്‍ഗ്രസിന് സാധ്യതയുള്ള ഒരു സീറ്റ് കൂടി പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ജയിക്കാന്‍ വേണ്ട കൃത്യം 31 വോട്ടാണ് കോണ്‍ഗ്രസിനുള്ളത്. രാജസ്ഥാനില്‍ രണ്ട് സീറ്റ് കോണ്‍ഗ്രസിനുറപ്പാണ്. ഒരു സീറ്റ് ഉറപ്പിച്ച ബി ജെ പി കോണ്‍ഗ്രസിന്റെ മൂന്നാമത്തെ സീറ്റ് പിടിക്കാനും ശ്രമിക്കുന്നുണ്ട്.
Read more
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ശിവസേനയും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ഈ എംഎല്‍എമാര്‍ ഇന്ന് വോട്ടുചെയ്യാന്‍ എത്തും. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള വിവിധ തിയതികളില്‍ സഭാംഗങ്ങള്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, മുക്താര്‍ അബ്ബാസ് നഖ്വി, കോണ്‍ഗ്രസ് നേതാക്കളായ അംബികാ സോണി, ജയറാം രമേശ്, കപില്‍ സിബല്‍, ബിഎസ്പിയുടെ സതീഷ് ചന്ദ്ര മിശ്ര എന്നിവരുള്‍പ്പെടെയുള്ളവരാണ് വിരമിക്കുന്നത്.