'ഇന്ത്യന്‍ മുസ്ലിങ്ങളെ തൊടാന്‍ ആര്‍ക്കും കഴിയില്ല, ഞങ്ങള്‍ നിങ്ങള്‍ക്ക് ഒപ്പമുണ്ട്'-രാജ്‌നാഥ്‌സിംഗ്

പൗരത്വ ഭേദഗതി നിയമം കൊണ്ടു വന്നതിലൂടെ ഇന്ത്യ ധാര്‍മ്മിക ബാദ്ധ്യത നിറവേറ്റുകയാണ് ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സാമുദായിക വിഭജനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശക്തികളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. മീററ്റില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ മതപരമായ വിവേചനങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ പോരാടുകയും ദുരിതപൂര്‍ണമായ ജീവിതം നയിക്കുകയുമാണ്. ഈ നിയമം കൊണ്ടുവന്നതിലൂടെ ഇന്ത്യ ധാര്‍മ്മിക ബാദ്ധ്യത നിറവേറ്റുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍.ആര്‍.സിയെയും എന്‍.പി.ആറിനെയും എതിര്‍ക്കുന്ന പ്രതിഷേധക്കാരെ ചോദ്യം ചെയ്ത അദ്ദേഹം, ഈ നിയമങ്ങള്‍ മൂലം മുസ്‌ലിമുകള്‍ ഇന്ത്യയില്‍ നിന്ന് പുറത്താകുമെന്ന ആശങ്ക അസ്ഥാനത്താണെന്നും പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം (സി.എ.എ), ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍.ആര്‍.സി), ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍.പി.ആര്‍) എന്നിവ നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ക്കെതിരെ രാജ്യം മുഴുവന്‍ ശക്തമായ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രസ്താവന.

“”എന്‍.ആര്‍.സിയെ കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. പക്ഷേ, ഒരു രാജ്യം പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കരുതുക, എന്തിന് ഇതിനെ എതിര്‍ക്കണം? സര്‍ക്കാര്‍ പദ്ധതികളിലൂടെ ആനുകൂല്യങ്ങള്‍ തേടുന്നതിന് ജനങ്ങള്‍ക്ക് ഒരു രേഖ ആവശ്യമല്ലേ? … എന്നാല്‍ അവര്‍ പറയുന്നത് നിങ്ങള്‍ എന്‍.പി.ആര്‍ രജിസ്റ്റര്‍ ചെയ്യുകയാണെന്നും തുടര്‍ന്ന് നിങ്ങള്‍ എന്‍.ആര്‍.സി കൊണ്ടുവന്ന് എല്ലാ മുസ്ലിങ്ങളെയും പുറത്താക്കുമെന്നുമാണ്. ഇന്ത്യന്‍ പൗരനായ ഒരു മുസ്ലിമിനെയും തൊടാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഇവിടെയുള്ള മുസ്ലിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അവര്‍ക്ക് ഞങ്ങളുടെ അടുത്തേക്ക് വരാം… ഞങ്ങള്‍ ആ മുസ്‌ലിം പൗരനോടൊപ്പം നില്‍ക്കും,”” രാജ്‌നാഥ് സിംഗ് പറഞ്ഞു.