ഐസ്‌ക്രീമിൽ ലഹരി കലർത്തി; രാജധാനി എക്സ്പ്രസിൽ വിദ്യാർത്ഥിനിയ്ക്ക് പീഡനം 

ഡൽഹി -റാഞ്ചി രാജധാനി എക്സ്പ്രസിൽ ട്രെയിൻ ടിക്കറ്റ് എക്സാമിനറും പാൻട്രി ജീവനക്കാരും ചേർന്ന് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. യുവതിയെ റെയിൽ‌വെ ഉദ്യോഗസ്ഥർ മയക്കുമരുന്ന് നൽകി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ച് വിദ്യാർത്ഥിനിയായ യുവതിയുടെ സുഹൃത്ത് ചൊവ്വാഴ്ച രാത്രി ട്വിറ്ററിൽ കുറിപ്പിട്ടിരുന്നു.

യാത്രക്കാരിക്ക് ലഹരി കലർത്തിയ ഐസ്ക്രീം നൽകി എന്നും പാൻട്രി സ്റ്റാഫും ടി.ടിയും ചേർന്ന് ട്രെയിനിൽ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നുമാണ് കുറിപ്പ്. കുറ്റവാളികളായ ഉദ്യോഗസ്ഥർക്കെതിരെ റെയിൽ‌വെ എന്തെങ്കിലും നടപടിയെടുക്കുമോ അതോ അവരെ സ്വതന്ത്രരായി നടത്തുകയും, ഇതുപോലെ മറ്റ് യാത്രക്കാരെ ഉപദ്രവിക്കുന്നത് തുടരുമോ എന്നും സുഹൃത്ത് ട്വിറ്ററിൽ ആശങ്കപ്പെട്ടു.

അതേസമയം, യാത്രികക്ക് അസൗകര്യം ഉണ്ടായതിൽ ഖേദിക്കുന്നു എന്നും, വിഷയത്തിൽ ആവശ്യമായ നടപടി ഉണ്ടാകുമെന്നും, ഇതേക്കുറിച്ച് അന്വേഷിക്കാൻ ബന്ധപ്പെട്ട എ‌.ഒ.ആർ‌.എൻ‌.സിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, അതനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും എന്നും ഐ‌.ആർ‌.സി‌.ടി‌.സി ഈസ്റ്റ് സോൺ പ്രതികരിച്ചു.

സംഭവത്തിൽ റാഞ്ചി ഡിവിഷണൽ റെയിൽവെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജീവനക്കാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും അറിയിച്ചു.