വാര്‍ത്താ സമ്മേളനമല്ല 'മൗന്‍ കീ ബാത്ത്' ആണ് നടന്നത്; മോദി മാനസികമായി തോല്‍വി സമ്മതിച്ചുവെന്നും രാജ് താക്കറെ

പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ശേഷം മോദി ആദ്യമായി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ട്രോളുകളുടെ ഘോഷയാത്രയായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടൊന്നും മോദി ഒരക്ഷരം മിണ്ടിയിരുന്നില്ല. അമിത് ഷാ ആയിരുന്നു എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞത്. ഇപ്പോള്‍ സംഭവത്തില്‍ മോദിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് എം.എന്‍.എസ് തലവന്‍ രാജ്താക്കറെ. മോദി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്നത് തിരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ചതിന്റെ ലക്ഷണമാണെന്നും വാര്‍ത്താ സമ്മേളനമല്ല “മൗന്‍ കീ ബാത്ത്” ആണ് നടന്നതെന്നും രാജ്താക്കറെ പരിഹസിച്ചു.

“അമിത് ഷാ എല്ലാ കാര്യങ്ങളും പറയുമായിരുന്നെങ്കില്‍ പ്രധാനമന്ത്രി എന്തിനാണ് പത്രസമ്മേളനത്തില്‍ വന്നിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം താന്‍ ചെയ്തതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് മാനസികമായി തോല്‍വി സമ്മതിച്ചുവെന്നതിന്റെ തെളിവാണ്”-രാജ്താക്കറെ പറഞ്ഞു.

മറ്റുള്ളവരെ കേള്‍ക്കാന്‍ മോദിയ്ക്ക് ധൈര്യമില്ലെന്നും ഇത്രയും കാലം മോദി സംസാരിക്കുകയും ജനങ്ങള്‍ കേള്‍ക്കുകയുമാണുണ്ടായതെന്നും രാജ്താക്കറെ വിമര്‍ശിച്ചു.

67 ദിവസം നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം ആറുമണിയോടെ കൊട്ടിക്കലാശം അവസാനിക്കാനിരിക്കെയാണ് മോദി വാര്‍ത്താ സമ്മേളനത്തിനെത്തിയത്. എന്നാല്‍ അമിത് ഷാ സംസാരിക്കുമ്പോള്‍ തൊട്ടരികിലിരുന്ന മോദി ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറുകയായിരുന്നു. പാര്‍ട്ടി അധ്യക്ഷനാണ് നമുക്കെല്ലാം എന്നാണ് മോദി മാധ്യമപ്രവര്‍ത്തകരോട് മറുപടി പറഞ്ഞത്.