ജാര്‍ഖണ്ഡില്‍ ഐ.എ.എസ് ഉദ്യോഗസ്ഥയുടെ സഹായിയുടെ വീട്ടില്‍ റെയ്ഡ്; കോടികള്‍ പിടിച്ചെടുത്തു, ബി.ജെ.പിയുടെ പ്രതികാരമെന്ന് മുഖ്യമന്ത്രി

ജാര്‍ഖണ്ഡില്‍ ഐഎഎസ് ഉദ്യോഗസ്ഥയായ പൂജാ സിംഗാളിന്റെ ചാര്‍ട്ടേഡ് അക്കൊണ്ടിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 19 കോടിരുപ പിടിച്ചെടുത്തു. തൊഴിലുറപ്പു പദ്ധതിയിലെ അഴിമതിയും പണം ദുരുപയോഗം ചെയ്തതും സംബന്ധിച്ചുള്ള കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.

പൂജയുടെ വസതിയിലും ഔദ്യോഗിക സ്ഥലങ്ങളിലും ജാര്‍ഖണ്ഡ്, ബിഹാര്‍, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, മുംബൈ എന്നിവിടങ്ങളിലെ ചില സ്ഥാപനങ്ങളിലും ഇ ഡി പരിശോധന നടത്തിയിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ റാഞ്ചിയിലെ വീട്ടില്‍ 4 പണമെണ്ണുന്ന യന്ത്രമെത്തിച്ചാണ് അന്വേഷണ സംഘം പണം എണ്ണിത്തിട്ടപ്പെടുത്തിയത്. 500ന്റെയും 2000ന്റെയും നോട്ടുകളണ് കണ്ടെത്തിയത്.

2008-2011 കാലത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് പണം തട്ടിയെന്നാണ് കേസ്. സംഭവത്തില്‍ കുന്തീ ജില്ലയിലെ ഒരു ജൂനിയര്‍ എഞ്ചിനീയറെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ അന്നത്തെ ജില്ലാ കളക്ടറായിരുന്ന പൂജാ സിംഗാളിനും പണത്തിന്റെ പങ്ക് കൊടുത്തെന്ന് മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ഇ ഡി പരിശോധന നടത്തിയത്.

Read more

നിലവില്‍ ഖനന വകുപ്പ് സെക്രട്ടറിയായ പൂജ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറിന്റെ വിശ്വസ്തയാണ്. ഖനനത്തിന് അനധികൃതമായി ഭൂമി അനുവദിച്ചുവെന്നാരോപിച്ച് ഹേമന്ദ് സോറിനെതിരെ ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ റെയ്ഡ്. ഇതേ തുടര്‍ന്ന് ജാര്‍ഖണ്ഡില്‍ അധികാരം നഷ്ടപ്പെട്ട ബിജെപി ഇഡിയെ പ്രതികാരത്തിന് ഉപയോഗിക്കുകയാണെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്.