രാഹുല്‍ ഗാന്ധി ഇന്ന് ചുമതലയേല്‍ക്കും

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗികമായി ഏറ്റെടുക്കും. 132 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ട്ടിയെ ഏറ്റവുമധികം കാലം നയിച്ച റെക്കോര്‍ഡുമായി സോണിയ ഗാന്ധി ഇന്ന് പടിയിറങ്ങും. സജീവ രാഷട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന സൂചന നല്‍കിയാണ് സോണിയ അധ്യക്ഷ പദമൊഴിയുന്നത്. രാവിലെ 10.30 ന് എഐസിസി ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിലാണ് അധ്യക്ഷ പദവി രാഹുല്‍ ഔദ്യോഗികമായി ഏറ്റെടുക്കുക.

രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്കു സ്വാഗതം ചെയ്യാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പ്രമുഖരുടെ നിര എഐസിസി ആസ്ഥാനത്തെത്തും. അസുഖത്തെത്തുടര്‍ന്നു വിശ്രമത്തിലുള്ള എ.കെ. ആന്റണി പങ്കെടുക്കാനിടയില്ല. രാവിലെ 10.30 ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രഖ്യാപനത്തോടെയാണ് ചടങ്ങ് ആരംഭിക്കുക. പുതിയ യുഗത്തിന് കൊടിയുയര്‍ത്തി മുല്ലപ്പള്ളി രാമചന്ദ്രന്‍ എഐസിസി അദ്ധ്യക്ഷനായി രാഹുലിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് കൈമാറും. രാഹുലിനെ അധ്യക്ഷപദവിയിലേക്കു സ്വാഗതം ചെയ്തു മന്‍മോഹന്‍ സിങ് പ്രസംഗം നടത്തും. അധ്യക്ഷപദത്തില്‍നിന്നു വിരമിക്കുന്ന സോണിയയുടെ വിടവാങ്ങല്‍ പ്രസംഗവും
അധികാരമേറ്റു രാഹുല്‍ നടത്തുന്ന പ്രസംഗവുമായിരിക്കും ശ്രദ്ധേയം.

രാഹുല്‍ പദവി ഏറ്റെടുക്കുന്നതോടെ താന്‍ വിരമിക്കുമെന്ന് സോണിയ ഗാന്ധി ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സോണിയ ഉദ്ദേശിച്ചത് അധ്യക്ഷ പദവിയില്‍ നിന്നുള്ള വിരമിക്കലാണെന്നും സജീവരാഷ്ട്രീയത്തില്‍ നിന്നുള്ള വിരമിക്കലല്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ അമരക്കാരനാകുന്ന പതിനേഴാമത്തെ വ്യക്തിയാണ് രാഹുല്‍ ഗാന്ധി. പുതിയ അധ്യക്ഷനെ വരവേല്‍ക്കാന്‍ വിപുലമായ ആഘോഷ പരിപാടികളാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.