രാഹുല്‍ ഗാന്ധി ഇ.ഡി ഓഫീസില്‍; പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, തടഞ്ഞ് പൊലീസ്, സംഘര്‍ഷം

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ സംഘര്‍ഷം. ഇരുന്നൂറോളം പ്രവര്‍ത്തകരാണ് രാഹുലിന് അകമ്പടിയായി എത്തിയത്. എന്നാല്‍ ഇവരെ പൊലീസ് തടഞ്ഞു. 20ഓളം പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് രാഹുലിനെ എ ഐ സി സി ആസ്ഥാനത്ത് നിന്നും ഇ ഡി ഓഫീസിലേക്ക് കൊണ്ടുപോയത്.

രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകരെ ഇ ഡി ഓഫീസിലേക്ക് പ്രവേശിപ്പിക്കാന്‍ കഴിയില്ലന്നും രാഹുല്‍ ഗാന്ധിക്കും സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ പോകാന്‍ കഴിയുകയുള്ളുവെന്നുമാണ് ഡല്‍ഹി പൊലീസ് പറഞ്ഞത്. അവസാനം ഒരു അഭിഭാഷകനെ മാത്രം ഇ ഡി ആസ്ഥാനത്തേക്ക് കടത്തിവിടാമെന്ന് അവസാനം പൊലീസ് സമ്മതിച്ചു.

മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരം, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേ വാല, ചത്തീസ് ഗഡ് മുഖ്യമന്ത്രി ഭുപേഷ് ബാഗല്‍ തുടങ്ങിയവര്‍ സംഘര്‍ഷ സ്ഥലത്ത് രാഹുല്‍ ഗാന്ധിയോടൊപ്പമുണ്ടായിരുന്നു.

പൊലീസിന്റെ വിലക്ക് ലംഘിച്ച് പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ബാരിക്കേഡിന് മുകളില്‍ കയറിയ പ്രതിഷേധക്കാരെ പൊലീസ് കയ്യേറ്റം ചെയ്തു. തുടര്‍ന്ന് നേതാക്കള്‍ വഴിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡല്‍ഹിയില്‍ സംഘര്‍ഷാവസഥഅ നിലനില്‍ക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകനെയും പൊലീസ് തടഞ്ഞു. ഇഡി ഓഫീസിലേക്ക് രാഹുലിനെ മാത്രം പ്രവേശിപ്പിക്കുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

എ ഐ സി സി ഓഫീസിന് സമീപത്തെ എല്ലാ റോഡുകളും പോലീസ് അടച്ചു. കേന്ദ്രസേന എല്ലായിടത്തും നിലയുറപ്പിച്ചിരിക്കുകയാണ്. എ ഐ സി സി ഓഫീസിനും ഇ ഡി ഓഫീസിനും ഇടയിലെ ഒന്നര കിലോമീറ്റര്‍ പൂര്‍ണമായും പൊലീസ് വലയത്തിലാണ്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ മൂന്ന് പേരില്‍ കൂടുതല്‍ ആളുകള്‍ കൂടിനില്‍ക്കാന്‍ അനുവദിക്കില്ലെന്നാണ് പൊലീസ് പറയുന്നത്.

ഈ മാസം 23 ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഇഡിക്ക മുന്നില്‍ ഹാജരാകും. കഴിഞ്ഞ ആഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കോവിഡ് ബാധിച്ചതിനാല്‍ സോണിയാ ഗാന്ധി ഹാജരായിരുന്നില്ല. നേരത്തെ രാജ്യസഭാ ഉപനേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ, ട്രഷറര്‍ പവന്‍കുമാര്‍ ബന്‍സാല്‍ എന്നിവരുടെ മൊഴിയടുത്തിരുന്നു.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സിനെ യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.സോണിയയും രാഹുലും അടുത്ത അനുയായികളും ചേര്‍ന്ന് യങ് ഇന്ത്യ ലിമിറ്റഡ് നാഷണല്‍ വഴി ഹെറാള്‍ഡിനെ ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്നും കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നുമാണ് ഇ ഡി അന്വേഷിക്കുന്നത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് യങ് ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടര്‍മാര്‍. സ്വത്ത് കൈക്കലാക്കുന്നതിനായി ഉണ്ടാക്കിയ കമ്പനി മാത്രമാണ് യങ് ഇന്ത്യന്‍ എന്നും ആരോപണം ഉയര്‍ന്നിരുന്നു.