തിരഞ്ഞെടുപ്പ് അടുക്കെ ബാങ്കോക്കിലേക്ക് പറന്ന് രാഹുല്‍ ഗാന്ധി

മഹാരാഷ്ട്രയിലും ഹരിയാനയിലും തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ശനിയാഴ്ച ബാങ്കോക്കിലേക്ക് പോയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഒക്ടോബര്‍ 21 ന് രണ്ട് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും.

രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനും ഹരിയാണ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായിരുന്ന അശോക് തന്‍വാര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചത് കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. രാഹുല്‍ വളര്‍ത്തിക്കൊണ്ടുവന്ന നേതാക്കളെ പാര്‍ശ്വവത്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം തന്‍വാര്‍ ഉന്നയിച്ചിരുന്നു.

പാര്‍ട്ടി രൂക്ഷമായ പ്രതിസന്ധിയില്‍ പെട്ട് നില്‍ക്കെ രാഹുല്‍ ഗാന്ധിയുടെ യാത്ര പലരുടെയും നെറ്റി ചുളിപ്പിച്ചിട്ടുണ്ട്.വിസ്താര വിമാനത്തില്‍ രാഹുല്‍ഗാന്ധി ശനിയാഴ്ച ബാങ്കോക്കിലേക്ക് പോയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.

അതിനിടെ, മഹാരാഷ്ട്രയിലും ഹരിയാണയിലും രാഹുല്‍ഗാന്ധി പ്രചാരണം നടത്തുമെന്ന വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഒരാളുടെ വ്യക്തിപരമായ കാര്യങ്ങള്‍ പൊതുജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് രാഹുലിന്റെ യാത്രയെപ്പറ്റി കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി ട്വീറ്റ് ചെയ്തു.