വ്യാജ എക്‌സിറ്റ് പോളുകളില്‍ നിരാശരാകരുത്, അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം, പ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനം പാഴാകില്ല; ആത്മവിശ്വാസമേകി രാഹുല്‍ ഗാന്ധി

ബിജെപി വീണ്ടും തരംഗമാകുമെന്നായിരുന്നു എക്‌സിറ്റ് ഫലങ്ങളെല്ലാം സൂചിപ്പിച്ചത്. എന്നാല്‍ ഇതില്‍ ആശങ്കാകുലരായ പ്രവര്‍ത്തകരോട് ജാഗരൂകരായിക്കണം എന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യാജ എക്‌സിറ്റ് പോളുകളില്‍ പ്രവര്‍ത്തകര്‍ നിരാശരാകരുതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനം പാഴാകില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടുകള്‍ നാളെ എണ്ണാനിരിക്കെ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ വാക്കുകള്‍.

നേരത്തെ, പുറത്തു വന്ന എക്സിറ്റ് പോള്‍ ഫലസൂചികകളില്‍ ഭൂരിഭാഗവും എന്‍ ഡി എ തന്നെ അധികാരത്തില്‍ തിരിച്ചു വരുമെന്നായിരുന്നു പ്രവചിച്ചത്. നാല് ഫലങ്ങളില്‍ ടൈംസ് നൗ ആണ് എന്‍ ഡി എയ്ക്ക് കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കുന്നത്.

306 സീറ്റുകള്‍ മുന്നണി നേടുമെന്നാണ് അവരുടെ വിലയിരുത്തല്‍. അതേ സമയം യു പി എ 132 സീറ്റുകളും മറ്റുള്ള കക്ഷികള്‍ 104 സീറ്റുകളും നേടും. റിപ്പബ്ലിക് 287 സീറ്റുകളാണ് എന്‍ഡിഎ യ്ക്ക് നല്‍കുന്നത്. 128 സീറ്റുകള്‍ യുപിഎയ്ക്കും 127 സീറ്റുകള്‍ മറ്റുള്ളവര്‍ക്കും പ്രവചിക്കുന്നു. ന്യൂസ് എക്സ് 298 സീറ്റുകളാണ് എന്‍ഡിഎ യ്ക്ക് നല്‍കുന്നത്. 118 സീറ്റുകള്‍ യുപി എയ്ക്കും.

Read more

മറ്റുള്ളവര്‍ക്ക് 126 സീറ്റുകള്‍ കിട്ടും. സീ വോട്ടറുടെ പ്രവചനം എന്‍ ഡി എ 287 യു പിഎ 128 മറ്റുള്ളവര്‍ 127 എന്നിങ്ങനെയാണ്. ആജ് തക്ക് 220-260 സീറ്റുകളാണ് എന്‍ ഡി എ മുന്നണിയ്ക്ക് കരുതുന്നത്. 80-100 സീറ്റുകള്‍ യു പി എയ്ക്കും 140-160 സീറ്റുകള്‍ മറ്റുള്ളവര്‍ക്കും ആജ് തക്ക് നല്‍കുന്നു.