'മോദിയാണ് ശരിയെന്ന് പാര്‍ട്ടി പറയുന്നു, കര്‍ഷകരുടെ കാര്യം പരിഗണിക്കുന്നില്ല'; കര്‍ഷകവിരുദ്ധ നിയമത്തില്‍ പ്രതിഷേധിച്ച് പഞ്ചാബ് ബിജെപി ജനറല്‍ സെക്രട്ടറി രാജിവെച്ചു

മോദി സർക്കാരിൻറെ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് പഞ്ചാബ് ബി.ജെ.പി ജനറൽ സെക്രട്ടറിയും കോർ കമ്മിറ്റി അംഗവുമായ മാൽവീന്ദർ കാങ് രാജിവെച്ചു. മോദി ഒരു കാര്യം തീരുമാനിച്ചാല്‍ അത് ഉറപ്പായും ശരിയാണെന്നാണ് പാര്‍ട്ടി പറയുന്നത്. കര്‍ഷകരുടെ കാര്യം ആരും പരിഗണിക്കുന്നില്ലെന്ന് മല്‍വിന്ദര്‍ സിങ് കാങ് പ്രതികരിച്ചു. പഞ്ചാബ് ബി.ജെ.പി പഞ്ചാബികൾക്കുള്ളതല്ല. അവർക്ക് സംസ്ഥാനത്തെക്കുറിച്ച് ചിന്തയില്ലെന്നും കാങ് കുറ്റപ്പെടുത്തി.

“”കർഷകർ, ഇടനിലക്കാർ, ചെറുകിട വ്യാപകാരികൾ, തൊഴിലാളി സംഘടനകൾ എന്നിവർ കേന്ദ്ര സർക്കാറിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുകയാണ്. ബി.ജെ.പി സെക്രട്ടറിയെന്ന നിലയിലും കോർ കമ്മറ്റി അംഗമെന്ന നിലയിലും ഞാൻ അവർക്ക് പിന്തുണയുമായി ശബ്ദമുയർത്തിയിട്ടുണ്ട്. പാർട്ടിയുടെ സംസ്ഥാന ദേശീയ നേതാക്കളോട് ഞാൻ കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാനും ഗുണാത്മകമായ തീരുമാനങ്ങൾ എടുക്കാനും നിർദേശിച്ചിരുന്നു. പക്ഷേ അവർ ചെവികൊണ്ടില്ല. കർഷകർക്ക് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി, കോർകമ്മറ്റി അംഗം, പ്രാഥമിക അംഗത്വം എന്നിവ ഞാൻ രാജിവെക്കുന്നു”” – ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് നൽകിയ കത്തിൽ മല്‍വിന്ദര്‍ സിങ് കാങ് എഴുതി.

അതേസമയം കാങിൻെറ രാജിയെക്കുറിച്ച് അറിയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അശ്വനി ശർമ പ്രതികരിച്ചു. ഞാൻ ഈ വാർത്ത പത്രങ്ങളിലൂടെയാണ് അറിഞ്ഞത്. എനിക്ക് രാജിക്കത്ത് ലഭിക്കുവോളം വിഷയത്തിൽ പ്രതികരിക്കാനല്ലെന്നും ശർമ അറിയിച്ചു.

പുതിയ കര്‍ഷക നിയമത്തിനെതിരെ കനത്ത പ്രതിഷേധമാണ് പഞ്ചാബില്‍ ഉയരുന്നത്. ട്രാക്റ്റര്‍ റാലി, ബിജെപി നേതാക്കളെ ഘരാവോ ചെയ്യല്‍ തുടങ്ങി വിവിധ തരത്തിലുള്ള പ്രക്ഷോഭം പഞ്ചാബില്‍ തുടരുകയാണ്. മല്‍വിന്ദറിന് മുന്‍പ് ബിജെപിയുടെ ചില ജില്ലാ നേതാക്കളും കൌണ്‍സിലര്‍മാരും പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് അടുത്ത കാലത്ത് രാജിവെക്കുകയുണ്ടായി.

കാർഷിക ബില്ലിൽ പ്രതിഷേധിച്ച് ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദൾ എൻ.ഡി.എ വിട്ടിരുന്നു. പഞ്ചാബിലും ഹരിയായയിലും കർഷകസമരങ്ങൾ രൂക്ഷമാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സ്വന്തം പാളയത്തിൽ കൂടി പ്രശ്നങ്ങൾ രൂപപ്പെടുന്നത് ബി.ജെ.പിക്ക് തലവേദനയാകും.