പ്രിയങ്ക ഗാന്ധി: കോണ്‍ഗ്രസിന്റെ ചീറ്റിപ്പോയ വജ്രായുധം അഥവാ 'കുളംകലക്കി പരുന്തിന് കൊടുത്ത' കോണ്‍ഗ്രസ് തന്ത്രം

തിരഞ്ഞെടുപ്പ് ഗോദയിലേക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ രംഗപ്രവേശനം തികച്ചും അപ്രതീക്ഷിതമായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പ് കിഴക്കന്‍ യു.പി പിടിക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് നടത്തിയ ഈ നീക്കം പാളിയപ്പോള്‍ നഷ്ടമായത് എക്കാലത്തും ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് കാത്തു വെച്ചിരുന്ന വജ്രായുധം.

പ്രിയങ്ക ഗാന്ധിയെ ഇക്കുറി രംഗത്തിറക്കാന്‍ പ്രധാന കാരണം നോട്ടു നിരോധനവും ജി എസ് ടിയും കാര്‍ഷിക പ്രതിസന്ധിയും വന്‍തോതിലുള്ള തൊഴില്‍ നഷ്ടവുമെല്ലാം വരുത്തിവെച്ച ജനരോക്ഷത്തില്‍ മോദി സര്‍ക്കാര്‍ തകര്‍ന്നടിയുമെന്നുള്ള കോണ്‍ഗ്രസിന്റെ മുന്‍വിധിയായിരുന്നു.

മോദി വിരുദ്ധതയുടെ പേരില്‍ എസ് പി – ബി എസ് പി സഖ്യം അടക്കമുള്ള പ്രാദേശിക പാര്‍ട്ടികള്‍ മേല്‍ക്കൈ നേടുന്ന അവസ്ഥയില്‍ കോണ്‍ഗ്രസിന് നിര്‍ണായക സ്ഥാനം നഷ്ടപ്പെട്ടേക്കാമെന്ന ചിന്താഗതിയാണ് പ്രിയങ്കയുടെ പെട്ടന്നുള്ള രംഗപ്രവേശത്തിന് പിന്നില്‍. അതുകൊണ്ട് തന്നെ പോസ്റ്റ് പോള്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ നേടണം എന്ന ചിന്തയായിരുന്നു പ്രിയങ്കയുടെ പെട്ടെന്നുള്ള ഉദയത്തിന് പിന്നില്‍. എങ്ങിനെയും ഒറ്റയ്ക്ക് കൂടുതല്‍ സീറ്റ് നേടുക എന്ന ഒറ്റ അജണ്ടയിലേക്ക് കോണ്‍ഗ്രസ് മാറുകയായിരുന്നു.

മാസങ്ങള്‍ക്ക് മുമ്പേ തൂക്കുസഭ പ്രവചിക്കപ്പെട്ട തിരഞ്ഞെടുപ്പില്‍ സര്‍ക്കാരുണ്ടാക്കുമ്പോള്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കേണ്ടത് പ്രാദേശിക കക്ഷികള്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ സഹായകമാകും എന്ന് കോണ്‍ഗ്രസ് കരുതി. ഇതിനു വേണ്ടിയായിരുന്നു യുപി യില്‍ നിന്ന് സ്വന്തം നിലയ്ക്ക് സീറ്റുകള്‍ കൊയ്യാന്‍ പ്രിയങ്കയെ ഇറക്കിയത്. ഇതോടെ എസ് പി – ബി എസ് പി സഖ്യവും വേണ്ടെന്ന് വെച്ചു. ഫലത്തില്‍ എസ് പിയ്‌ക്കോ ബി എസ് പിയ്‌ക്കോ കോണ്‍ഗ്രസിനോ നേട്ടമുണ്ടാക്കിയില്ല. മറിച്ച് ബിജെപിയ്ക്ക് അത് തുണയാകുകയും ചെയ്തു.