സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്ന യു.പി മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഈയൊരു ദുരന്ത നേരത്തും ജനങ്ങളോട് നുണ പറയുന്നത് എന്തിനു വേണ്ടിയാണെന്നു ചോദിച്ച പ്രിയങ്ക യു.പിയിൽ ഓക്സിജൻ അടിയന്തരാവസ്ഥയാണുള്ളതെന്ന് പറഞ്ഞു. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ നടപടിയുണ്ടാകണമെന്ന് പ്രിയങ്ക അവശ്യപെട്ടു .
നിർവികാരമായ ഒരു സർക്കാരിനേ ദുരിതഘട്ടത്തിലും ഇങ്ങനെ കള്ളം പറയാൻ സാധിക്കൂവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. യു.പിയിലെ കോവിഡ് ആശുപത്രികളിലോ സ്വകാര്യ ആശുപത്രികളിലോ ഓക്സിജൻ ക്ഷാമം ഇല്ലെന്നാണ് യോഗി പറഞ്ഞത്. എന്നാൽ, ഓക്സിജൻ ക്ഷാമം സംബന്ധിച്ച പത്രറിപ്പോർട്ടുകൾ പങ്കുവെച്ച പ്രിയങ്ക ഗാന്ധി, സംസ്ഥാനത്ത് ഓക്സിജൻ അടിയന്തരാവസ്ഥയാണെന്ന് ട്വിറ്ററിൽ പറഞ്ഞു.
Read more
ഓക്സിജൻ ഇല്ലാത്തതിനാൽ ആശുപത്രിയിൽ ചികിത്സ നിഷേധിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ രോഗികളുടെ സ്ഥാനത്ത് യോഗി സ്വയമൊന്ന് സങ്കൽപ്പിക്കാൻ ശ്രമിക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഓക്സിജൻ ക്ഷാമത്തെ കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിക്കുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി നടപടിയെടുക്കുമെന്ന യോഗിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയ ഗാന്ധി, വേണമെങ്കിൽ തന്റെ സ്വത്ത് പിടിച്ചെടുത്തോളു പക്ഷേ ദൈവത്തെയോർത്ത് സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കണമെന്ന് പറഞ്ഞു.