മനുഷ്യന്‍ കുരങ്ങനാവുന്ന കാലമാണിത് ; കേന്ദ്രമന്ത്രിയെ പരിഹസിച്ച് പ്രകാശ് രാജ്

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം അശാസ്ത്രീയമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി സത്യപാല്‍സിങിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ് രംഗത്ത്. പ്രാചീനകാലം ചികഞ്ഞ് മനുഷ്യനെ കുരങ്ങനാക്കി മാറ്റാനുളള ശ്രമമാണ് നടക്കുന്നതെന്ന് പ്രകാശ് രാജ് കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു പ്രകാശിന്റെ പ്രതികരണം. കുരങ്ങന്‍ മനുഷ്യനാവുന്നതിന് ആരും സാക്ഷ്യം വഹിച്ചിട്ടില്ലന്നെും അതിനാല്‍ തന്നെ പരിണാമ സിദ്ധാന്തം തെറ്റാണെന്നുമായിരുന്നു മന്ത്രിയുടെ വാദം.

“കുരങ്ങന്‍ മനുഷ്യനാവുന്നത് നമ്മുടെ പൂര്‍വ്വികര്‍ കണ്ടിട്ടില്ലെന്ന് മന്ത്രി പറയുന്നു. പക്ഷേ പ്രിയപ്പെട്ട സാര്‍, അതിന് വിപരീതമായ കാഴ്ചയ്ക്കാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നതെന്ന് നിങ്ങള്‍ക്ക് നിഷേധിക്കാനാകുമോ, അതായത് മനുഷ്യന്‍ കുരങ്ങനായി പരിണമിക്കുകയും ഭൂതകാലം ചികഞ്ഞ് ശിലായുഗത്തിലേക്ക് നമ്മെ കൊണ്ടു പോവുകയും ചെയ്യുകയാണ്”, പ്രകാശ് രാജ് തന്റെ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞദിവസം ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്നും രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലെയും കോളേജുകളിലെയും പാഠ്യപദ്ധതിയില്‍ നിന്നും ഇത് മാറ്റണമെന്നുമുളള സത്യപാല്‍സിങിന്റെ പ്രസ്താവന വിവാദമായിരുന്നു. ഡാര്‍വിന്‍ സിദ്ധാന്തം മിത്താണെന്നും അടിസ്ഥാനമില്ലാതെ തനിക്കൊരു കാര്യവും പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു. താന്‍ ഒരു ശാസ്ത്ര പുരുഷനാണ്. കലാമേഖലയില്‍ നിന്നല്ല താന്‍ വരുന്നതെന്നും രസതന്ത്രത്തിലാണ് പിഎച്ച്ഡി ചെയ്തതെന്നും വിവാദമായ തന്റെ പ്രസ്താവനയെ ന്യായീകരിച്ച് കൊണ്ട് മന്ത്രി രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് പ്രകാശ് രാജ് ട്വിറ്ററിലൂടെ തന്റെ പ്രതികരണമറിയിച്ചത്.