ആരോഗ്യനില മോശം; നവജ്യോത് സിംഗ് സിദ്ദുവിനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റി

കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. വെള്ളിയാഴ്ച സിദ്ദു ജയിലിലെ ആഹാരം കഴിക്കാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മുപ്പത്തിനാല് വര്‍ഷം മുമ്പുണ്ടായ അടിപിടിയില്‍ 65കാരനായ വാഹനയാത്രികന്‍ മരിച്ച സംഭവത്തിലാണ് സുപ്രീംകോടതി സിദ്ദുവിന് ഒരു വര്‍ഷത്തെ തടവ് വിധിച്ചത്. പട്യാലയില്‍ 1988 ഡിംസബര്‍ 27 നാണ് കേസിന് ആസ്പദമായ സംഭവം. നടുറോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍നാം സിങ് എന്ന വ്യക്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടി ഉണ്ടാകുകയുമായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഗുര്‍നാം മരിച്ചു. ഗുര്‍നാം സിംഗിന്റെ തലയില്‍ സിദ്ദു അടിച്ചുവെന്നും തുടര്‍ന്ന് അയാള്‍ മരിച്ചുവെന്നുമാണ് കേസ്. എന്നാല്‍ തന്റെ അടിയിലാണ് മരണം സംഭവിച്ചതെന്നതിന് തെളിവില്ലെന്നാണ് സിദ്ദു കോടതിയില്‍ വാദിച്ചത്.

1999ല്‍ പഞ്ചാബിലെ സെഷന്‍സ് കോടതി ഈ കേസില്‍ സിദ്ദുവിനെ കുറ്റവിമുക്തനാക്കിയിരുന്നു. തെളിവില്ലെന്ന വാദം അംഗീകരിച്ചായിരുന്നു നടപടി. പീന്നിട് നടന്ന കേസില്‍ 2018 മേയില്‍ കേസില്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിന് 1000 രൂപ പിഴശിക്ഷ വിധിച്ചിരുന്നു. ഈ വിധിയില്‍ തിരുത്തല്‍ വരുത്തിയാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

2018 മേയ് 15ന് സിദ്ദുവിനെ മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിച്ച ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് 1000 രൂപ പിഴമാത്രമായി ശിക്ഷ ചുരുക്കിയിരുന്നു. ഇതിനെതിരെ വാഹനാപകടത്തില്‍ മരിച്ച ഗുരുനാം സിംഗിന്റെ കുടുംബമാണ് പുനഃപരിശോധന ഹര്‍ജി നല്‍കിയത്. അപര്യാപ്തമായ ശിക്ഷയില്‍ ഇനിയും ഇളവ് നല്‍കിയാല്‍ അത് നീതിക്ക് നിരക്കാത്തതായിരിക്കും. പൊതു സമൂഹത്തിന് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തിനും കോട്ടം വരുത്തുമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി പുനഃപരിശോധനാ ഹര്‍ജിയില്‍ വിധി പറഞ്ഞത്.