പ്രജ്ഞയെ പുറത്താക്കണമെന്ന് ബിജെപിയോട് സഖ്യകക്ഷിയായ ജനതാ ദള്‍ യു ; തൂക്കുമുന്നണിയാണെങ്കില്‍ ഭാഗ്യപരീക്ഷണത്തിന് തയ്യാറെന്ന സന്ദേശം നല്‍കി നിതീഷ് കുമാര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അടിയൊഴുക്കുകള്‍ തിരച്ചറിഞ്ഞിട്ടെന്നവണം, ബിഹാര്‍ മുഖ്യമന്ത്രിയും എന്‍ഡിഎ യുടെ പ്രമുഖ ഘടകകക്ഷി ജനതാ ദള്‍ യു വിന്റെ അധ്യക്ഷനുമായ നിതീഷ് കുമാര്‍ ഇടയുന്നു. ഗോഡ്‌സെയെ രാജ്യഭക്തനായി പ്രഖ്യാപിച്ച പ്രജ്ഞ സിംഗ് താക്കൂറിനെ പുറത്താക്കണമെന്നാണ് അപ്രതീക്ഷിതമായി നിതീഷ് കുമാര്‍ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഇത്തരക്കാരെ വെച്ചു പൊറുപ്പിക്കാനാവില്ലെന്നും നിതീഷ് പറഞ്ഞു.

എന്നാല്‍ പ്രജ്ഞയെ ചാരി നിതീഷ് എന്‍ ഡി എ വിടാനൊരുങ്ങുന്നതിന്റെ സൂചനയായിട്ടാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഇതിനെ കാണുന്നത്. 19 വര്‍ഷം എന്‍ ഡി എ യോടൊപ്പം നിന്ന നിതീഷ് കുമാര്‍ 2013 ലാണ് നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനുളള നീക്കത്തിനെതിര പടവെട്ടി മുന്നണി വിടുന്നത്. പിന്നീട് മോദി പ്രധാനമന്ത്രിയാവുകയും നിതീഷ് കുമാര്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡി, കോണ്‍ഗ്രസ് എന്നീ കക്ഷികളുമായി മഹസഖ്യം രൂപികരിച്ച ബിജെപിയ്‌ക്കെതിരെ മത്സരിച്ച്് 2016 ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുകയും ചെയ്തു. പിന്നീട് മഹാസഖ്യം പൊളിച്ച് എന്‍ഡിഎ യില്‍ ചേക്കേറിയ നിതീഷ് കുമാര്‍ ബിജെപിയുടെ സഹായത്തോടെ ബിഹാര്‍ ഭരിക്കുകയാണ്. ഇക്കുറി ബിജെപിയും ജനതാ ദള്‍ യു വും ഒരുമിച്ചാണ് ബിഹാറില്‍ മത്സരിക്കുന്നത്.

Read more

ആകെ ലോക്‌സഭാ സീറ്റുകള്‍ തുല്യമായി പകുത്ത് മത്സരിക്കുന്നു. നേരത്തെ ബിഹാറിലെ മഹാസഖ്യ വിജയത്തിന് ശേഷം പ്രതിപക്ഷത്തിന്റെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയില്‍ നിതീഷ് കുമാറിന്റെ പേര് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന അന്ന് നിതീഷിന്റെ സത്യപ്രതിജഞാചടങ്ങില്‍ കേരളമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മമത, മുലായം സിംഗ് യാദവ് തുടങ്ങിവരെല്ലാം എത്തിയിരുന്നതാണ്. പിന്നീടാണ് നിതീഷ് മുന്നണി വിട്ട് എന്‍ ഡി എ യിലേക്ക് തിരിച്ച് പോയി ബിജെപിയുടെ സഹകരണത്തോടെ ഭരണം തുടര്‍ന്നത്. ഇതിനിടയിലാണ് ഈ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തുക്കു മന്ത്രിസഭയുടെ സാധ്യതകള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നതും മമത,മായാവതി,എന്നിങ്ങനെയുള്ള പേരുകള്‍ സജ്ജീവമാകുന്നതും. ഈ സാഹചര്യത്തിലാണ് നിതീഷിന്റെ നീക്കങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമാവുന്നത്.