രാജസ്ഥാനില്‍ പ്രതിസന്ധി രൂക്ഷം; കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് സച്ചിൻ പൈലറ്റിന് ഒപ്പമുള്ള മുപ്പത് എം.എൽ.എമാർ

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് സച്ചിൻ പൈലറ്റിനെ പിന്തുണക്കുന്ന 30 എംഎൽഎമാർ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ്‌ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലായിരിക്കുകയാണ്. സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാൻ കോൺഗ്രസും സർക്കാരിനെ താഴെ ഇറക്കാൻ ബിജെപിയും തിരക്കിട്ട നീക്കങ്ങൾ നടത്തുകയാണ്.

ഇന്ന് നടക്കുന്ന യോഗത്തില്‍ നിരീക്ഷകരായ സുര്‍ജേവാല, അജയ് മാക്കന്‍ എന്നിവര്‍ക്ക് പുറമെ, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പങ്കെടുക്കും. എന്നാല്‍ എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് സച്ചിന്‍ പൈലറ്റ്. നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് എംഎൽഎമാർക്ക് വിപ്പ് നൽകിയതായും ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ അറിയിച്ചു.

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‍റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പാർട്ടി വിടാൻ ഒരുങ്ങുന്നത്. തനിക്കൊപ്പം 30 കോൺഗ്രസ്‌ എംഎൽഎമാരും ഏതാനും സ്വതന്ത്ര എംഎൽഎമാരും ഉണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ വിളിച്ചു ചേർത്ത പാർലമെന്‍ററി പാർട്ടി യോഗത്തിൽ അദ്ദേഹം പങ്കെടുത്തില്ല. ഇന്ന് നടക്കുന്ന എംഎൽഎമാരുടെ യോഗത്തിലും താനും ഒപ്പമുള്ള എംഎൽഎമാരും പങ്കെടുക്കില്ലെന്നാണ് നിലപാട്. ഇതോടെ സച്ചിൻ പൈലറ്റ് പാർട്ടി വിട്ട് ബിജെപിയിൽ ചേരുകയോ പുതിയ പാർട്ടി രൂപീകരിക്കുകയോ ചെയ്യുമെന്ന അഭ്യൂഹം ശക്തമായി.

കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തെരെഞ്ഞെടുപ്പിന് തൊട്ട് മുൻപ് എംഎൽഎമാരുടെ കൂറ് മാറ്റ ഭീഷണിക്ക് ചുക്കാൻ പിടിച്ചത് പൈലറ്റ് ആണെന്നാണ് ഗെഹ്‌ലോട് പക്ഷം ആരോപിക്കുന്നത്. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് വിപ്പ് മഹേഷ്‌ ജോഷി നൽകിയ പരാതിയിൽ അന്വേഷണ സംഘം പൈലറ്റിനെ ചോദ്യം ചെയ്തു. ഇപ്പോഴത്തെ പ്രശ്ങ്ങൾക്ക് കാരണമിതാണ്. മധ്യപ്രദേശിൽ സംഭവിച്ചത് പോലെ സർക്കാർ നിലം പതിക്കാൻ ഇടവരില്ലെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ സാഹചര്യം മുതലെടുക്കാൻ ബിജെപി രംഗത്തുണ്ട്.
അതേസമയം ബിജെപിയിലേക്ക് പോകില്ലെന്ന് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപി മുഖ്യമന്ത്രിസ്ഥാനം നല്‍കുകയാണെങ്കില്‍ പോകാന്‍ തയ്യാറായേക്കുമെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനുപകരം കേന്ദ്രമന്ത്രിസ്ഥാനം ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സച്ചിൻ പൈലറ്റ് തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരുമായി തിങ്കളാഴ്ച ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.