കലാപ ദിനങ്ങളിൽ ഡൽഹി പൊലീസിന് ലഭിച്ചത് 13,200 കോളുകൾ, ഒന്നിലും നടപടി ഉണ്ടായില്ല

ഡൽഹി കലാപത്തില്‍ പൊലീസ് നിഷ്‌ക്രിയത്വം വെളിവാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്.  കലാപ മുഖരിതമായ നാലു ദിവസം പൊലീസിന്റെ നമ്പറില്‍ സഹായം അഭ്യര്‍ഥിച്ചു വന്നത് 13,200 കോളുകളാണ്. ഈ കോളുകളില്‍ എന്തു നടപടി സ്വീകരിച്ചു എന്നതില്‍ പൊലീസിനു മറുപടിയില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
കലാപം കൊടുമ്പിരിക്കൊണ്ട ദിവസങ്ങളില്‍ പൊലീസിന്റെ എമര്‍ജന്‍സി നമ്പരില്‍ കോളുകളൊന്നും എടുത്തില്ലെന്ന് സിവില്‍ റൈറ്റ്സ് ഗ്രൂപ്പിന്റെ വസ്തുതാന്വേഷണ സമിതി ആരോപിച്ചു. ആ നാലു ദിവസം പൊലീസിന്റെ നമ്പറില്‍ സഹായം അഭ്യര്‍ഥിച്ചു വന്നത് 13,200 കോളുകളാണ്. പ്രശ്നം തുടങ്ങിയ 23ന് 700 കോളുകളാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. 24ന് 3500 കോളുകള്‍, 25ന് 7500 കോളുകള്‍ 26ന് 1500 കോളുകൾ എന്നിങ്ങനെയാണ് എണ്ണം. 9 കോളങ്ങളുള്ള പൊലീസിന്റെ റജിസ്റ്ററില്‍ പരാതിയുടെ രത്നച്ചുരുക്കം, എപ്പോഴാണു പരാതി ലഭിച്ചത്, എന്തുനടപടിയാണ് എടുത്തത് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. വെടിവയ്പ്പ്, വാഹനങ്ങള്‍ കത്തിക്കുന്നു, കല്ലേറ് തുടങ്ങിയ വിവിധ പരാതികള്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കേസുകളില്‍ എന്തുനടപടിയെടുത്തു എന്ന കോളം പൂരിപ്പിച്ചിട്ടില്ല.

മുസ്‌ലിങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണമായിരുന്നു ദല്‍ഹിയിലേതെന്ന് സാധൂകരിക്കുന്ന വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. 1984ല്‍ ദല്‍ഹിയില്‍ സിഖ് കലാപത്തിനും 2002ലെ ഗുജറാത്ത് കലാപത്തിനും സമാനമായി ഒരു വിഭാഗത്തെ ലക്ഷ്യമിട്ട ആക്രമണമായിരുന്നു ഇതെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ പറയുന്നു. മൂന്ന് കടകള്‍ ഒരുമിച്ചുള്ള ബില്‍ഡിംഗില്‍ ഒരാളുടെ കട മാത്രം ആക്രമിച്ചത് ഇതിന്റെ ഉദാഹരണമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഡൽഹി സര്‍ക്കാര്‍ അലംഭാവം കാണിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ മനപൂര്‍വം വൈകിപ്പിച്ചെന്ന് തോന്നിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കലാപ ദിവസങ്ങളില്‍ പൊലീസിന്റെ 100 എന്ന എമർജൻസി നമ്പര്‍ 72 മണിക്കൂര്‍ വരെ പ്രവര്‍ത്തനരഹിതമായിരുന്നെന്ന് സിവില്‍ റൈറ്റ്സ് ഗ്രൂപ്പ് പുറത്തിറക്കിയ “ലെറ്റസ് ഹീൽ അവര്‍ ഡൽഹി” എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഭജന്‍പുര, ചാന്ദ് ബാഗ്, ഗോകുല്‍പുരി, ചമന്‍ മാര്‍ക്ക്, ശിവ വിഹാര്‍, മുസ്താഫാബാദ് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് വിവരങ്ങൾ ശേഖരിച്ചാണ് ഗ്രൂപ്പ് റിപ്പോര്‍ട്ട് തയാറാക്കിയത്.