അസമിൽ ​ഗ്രാമീണർക്ക് നേരെ പൊലീസ് വെടിവെയ്പ്പ്; രണ്ട് പേർ മരിച്ചു, ദൃശ്യങ്ങൾ പുറത്ത്

അസമിൽ ഭൂമി കൈയ്യേറ്റം ആരോപിച്ച് നടക്കുന്ന കുടിയൊഴിപ്പിക്കലിൽ പ്രതിഷേധിച്ച ഗ്രാമീണർക്കുനേരെപൊലീസ് വെടിവെപ്പ്. പൊലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.

കുടിയൊഴിപ്പിക്കലിൽ പ്രതിഷേധമുയർത്തിയ ഗ്രാമീണർക്കുനേരെ വെടിയുതിർക്കുകയും വെടിയേറ്റ് നിലത്തു വീണയാളെ പൊലീസ് വളഞ്ഞിട്ടു മർദിക്കുകയും ചെയ്യുന്ന വീഡിയോകൾ ഇതിനോടകം പുറത്ത് വന്നു. പൊലീസ് ക്രൂരമായി ​ഗ്രാമീണരെ മർദ്ദിക്കുകയും വെടിവെയ്ക്കുകയും ചെയ്യുന്ന വിഡിയോ അസം എംഎൽഎയായ അഷ്‌റഫുൽ ഹുസൈൻ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

സംസ്ഥാനത്തെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആളുകളെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. വീടുകൾ പൊളിച്ചുകളഞ്ഞ സ്ഥലത്ത് കൂട്ടുകൃഷി ആരംഭിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. പ്രദേശത്തെ നാല് ആരാധനാലയങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പൊളിച്ചുകളഞ്ഞവയിൽ ഉൾപ്പെടുന്നു.

800 ഓളം പേരാണ് അസമിലെ ദാറംഗ് ജില്ലയിലെ ഗ്രാമത്തിൽ താമസിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവരാണ്. അനധികൃത കുടിയേറ്റമെന്ന് ആരോപിച്ച് 14 ജെസിബികൾ ഒരേസമയം പ്രവർത്തിപ്പിച്ചാണ് വീടുകൾ നിലംപരിശാക്കിയത്. തകർക്കലിന് നേതൃത്വം നൽകാൻ ജില്ലാ അധികാരികൾ 1,500ഓളം ജീവനക്കാരെയാണ് പ്രദേശത്ത് വിന്യസിപ്പിച്ചത്.