എ.ഐ.സി.സി ആസ്ഥാനത്തേക്കുള്ള വഴിയടച്ച് പൊലീസ്; നേതാക്കളെ തടഞ്ഞു

നാഷണല്‍ ഹൊറാള്‍ഡ് കേസില്‍ ഇന്നും രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ജന്തര്‍മന്ദിറിലാണ് പ്രതിഷേധം. പൊലീസ് വഴി തടയുകയാണെങ്കില്‍ എഐസിസി ആസ്ഥാനത്തും എംപിമാരുടെ വസതികളിലും പ്രതിഷേധം സംഘടിപ്പിക്കും. ഈ സാഹചര്യത്തില്‍ എഐസിസി ആസ്ഥാനത്തേക്കുള്ള വഴികളെല്ലാം പൊലീസ് അടച്ചിരിക്കുകയാണ്.

എഐസിസി ആസ്ഥാനത്തേക്ക് എത്തിയ നേതാക്കളെ പൊലീസ് തടഞ്ഞു. ഇവിടെ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. വൈകിട്ട് അഞ്ചുമണി കഴിഞ്ഞേ ബാരിക്കേഡുകള്‍ മാറ്റൂവെന്നാണ് പൊലീസ് അറിയിച്ചത്. തുടര്‍ച്ചയായ നാലാം തവണയാണ് കേസില്‍ രാഹുലിനെ ചോദ്യം ചെയ്യുന്നത്. മുമ്പ് ജൂണ്‍ 13, 14, 15 തീയതികളില്‍ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. 30 മണിക്കൂറോളമായിരുന്നു മൂന്ന് ദിവസങ്ങളിലായി അദ്ദേഹത്തെ ചോദ്യം ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ രാഹുലില്‍ നിന്നും ലഭിക്കാനുണ്ടെന്ന് കാണിച്ചായിരുന്നു വെള്ളിയാഴ്ച ഹാജരാകാന്‍ അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയത്.

സോണിയാ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടുത്ത് ചോദ്യം ചെയ്യല്‍ മാറ്റിവെക്കണമെന്ന് രാഹുല്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് നാലാം വട്ട ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റിയത്. രാവിലെ 11 മണിക്ക് ഇ ഡി ഓഫീസില്‍ എത്താനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

രാഹുലിനും സോണിയയ്ക്കുമെതിരെയുള്ള കേസ് കേന്ദ്ര സര്‍ക്കാരിന്റെ പകപോക്കലാണെന്ന് ആരോപിക്കുന്ന കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമാവാന്‍ എല്ലാ എംപിമാരോടും ഇന്ന് ഡല്‍ഹിയിലേക്ക് എത്താന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുക്കാന്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് യംഗ് ഇന്ത്യ എന്ന പേരില്‍ നിഴല്‍ കമ്പനി തട്ടിക്കൂട്ടി എന്നാണ് സുബ്രഹ്‌മണ്യം സ്വാമിയുടെ പരാതി. 90 കോടി രൂപ കടത്തില്‍ മുങ്ങി നില്‍ക്കവെയായിരുന്നു ഇരുവരും ചേര്‍ന്ന് പത്രം ഏറ്റെടുത്തത്. പത്രം ഏറ്റെടുത്ത ഇടപാട് അഴിമതിയും വഞ്ചനയുമാണെന്നാണ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ ആരോപണം.