'സ്വച്ഛ്താ ഹി സേവ'; ശുചീകരണ തൊഴിലാളികളോട് ഒപ്പം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് പ്രധാനമന്ത്രി

പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും രാജ്യത്തെ മുക്തമാക്കുന്ന ശുചീകരണ പ്രവര്‍ത്തനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കാളിയായി. ഉത്തര്‍പ്രദേശിലെ മഥുരയില്‍ നടന്ന ചടങ്ങിനിടെയാണ് ശുചീകരണ തൊഴിലാളികളെ സഹായിക്കാന്‍ പ്രധാനമന്ത്രി നേരിട്ട് രംഗത്തിറങ്ങിയത്.

അഴുക്കു ചാലുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്കൊപ്പം ഇരുന്ന് അദ്ദേഹം അവ വേര്‍തിരിക്കുന്നതിന്റെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തു വിട്ടു.”സ്വച്ഛ്താ ഹി സേവ” പരിപാടിയുടെ ഭാഗമായി 25- ഓളം ശുചീകരണ തൊഴിലാളികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഇന്ത്യ പൂര്‍ണമായും ഒഴിവാക്കുമെന്നും മറ്റു രാജ്യങ്ങളും ഈ മാതൃക പിന്തുടരണമെന്നും പ്രധാനമന്ത്രി അടുത്തിടെ പങ്കെടുത്ത യു.എന്‍ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കിയിരുന്നു. 2022- ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.