'പൗരത്വ നിയമ ഭേദഗതിയെയും ദേശീയ പൗരത്വ പട്ടികയെയും എതിര്‍ക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളം'-മുഖ്യമന്ത്രി

ജനങ്ങളിലെ മതേതര വികാരം ഇല്ലാതാക്കുകയാണ് പൗരത്വ നിയമ ഭേദഗതിയെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമപരമായി പോരാടുക , നിയമസഭയില്‍ പ്രമേയം പാസാക്കുക, സമാധാനപരമായി തെരുവില്‍ പ്രതിഷേധിക്കുക എന്നിവയാണ് കരിനിയമത്തിനെതിരെ ചെയ്യാനാവുകയെന്നും മുംബൈ കളക്ടീവ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

ഇത് മുന്നും ചെയ്ത് സമര മുഖത്തെ ജേതാവാണ് കേരളമെന്നും കേരളത്തിന്റെ ശ്രമങ്ങളെല്ലാം മറ്റ് സംസ്ഥാനങ്ങളെയും സമാന നിലപാട് സ്വീകരിക്കുന്നതിന് സ്വാധീനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവും മുഖ്യമന്ത്രി നടത്തി. വര്‍ഗീയ അജണ്ട നടപ്പാക്കുകയാണ് ബിജെപിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

പൗരത്വ നിയമത്തിന് എതിരെ മുംബൈയില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മുംബൈ നരിമാന്‍ പോയിന്റിലെ വൈ ബി ചവാന്‍ സെന്റിലാണ് പരിപാടി നടക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ സമ്മതിച്ച പിണറായി വിജയന് നന്ദിയുണ്ടെന്നും അദ്ദേഹത്തെ മുംബൈ നഗരം സ്വാഗതം ചെയ്യുന്നുവെന്നും സംഘാടകര്‍ വ്യക്തമാക്കിയിരുന്നു.