പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ട കൊല; പെഹ്ലു ഖാന്‍ കേസില്‍ ആറ് പ്രതികളേയും വെറുതെ വിട്ടു

രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് പെഹ്ലുഖാന്‍ എന്നയാളെ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആറ് പേരെയും വെറുതെവിട്ടു. രാജസ്ഥാനിലെ ആള്‍വാറിലെ വിചാരണ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്.

2017 എപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. പെഹ്ലുഖാനെ ആള്‍ക്കൂട്ടം അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ കോടതി വെറുതെ വിട്ടത്.

ജയ്പുരിലെ ചന്തയില്‍ നിന്ന് വാങ്ങിയ കന്നുകാലികളെ ഹരിയാനയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദേശീയ പാതയില്‍ തടഞ്ഞ് നിര്‍ത്തി പെഹ്ലുഖാനെ ഒരു സംഘം ക്രൂരമായി ആക്രമിച്ചത്. മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയില്‍ വെച്ച് ഇയാള്‍ മരിക്കുകയും ചെയ്തു.

ഇയാള്‍ അക്രമിക്കപ്പെടുന്നതിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഈ ദൃശ്യം പരിശോധിച്ചാണ് പോലീസ് അക്രമികളെ പിടികൂടിയത്. ആകെ ഒമ്പത് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു.

കോടതി ഉത്തരവ് പഠിച്ച ശേഷം ഹൈക്കോടതിയില്‍ വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കുമെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യോഗേന്ദ്ര ഖതാന പ്രതികരിച്ചു.