കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അക്കൗണ്ട് താത്കാലികമായി ബ്ലോക്ക് ചെയ്തതിന് പാര്‍ലമെന്‍ററി സമിതിക്ക് മുമ്പില്‍ ഹാജരായ ട്വിറ്റർ എക്സിക്യൂട്ടീവിന് രൂക്ഷ വിമർശനം. കഴിഞ്ഞ നവംബറിലായിരുന്നു ട്വിറ്റര്‍ അമിത് ഷായുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തത്. പകര്‍പ്പവകാശ ലംഘനമായിരുന്നു ഇതിന് കാരണമെന്നും അക്കൗണ്ട് ഉടന്‍ തന്നെ പുനഃസ്ഥാപിച്ചിരുന്നെന്നും ട്വിറ്റര്‍ പ്രതിനിധി സമിതിയ്ക്ക് മുന്നില്‍ വിശദമാക്കി. ഇന്ത്യയുടെ മാപ്പ് പ്രസിദ്ധപ്പെടുത്തിയതിലെ പിശകും സമിതി മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന് ചൂണ്ടിക്കാണിച്ചു.
ആരാണ് കേന്ദ്ര മന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ നിങ്ങൾക്ക് അധികാരം തന്നത് തുടങ്ങി നിരവധി ചോദ്യങ്ങൾ യോഗത്തിൽ ഉന്നയിക്കപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. അമിത് ഷാ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയിൽ കോപ്പി റൈറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്യേണ്ടി വന്നത് എന്നാണ് ട്വിറ്റർ പ്രതിനിധികൾ പാർലമെന്റ് കമ്മിറ്റിക്ക് മുമ്പിൽ വിശദീകരണം നൽകിയത്.
പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഓണ്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജിയിലെ അംഗങ്ങളാണ് ട്വിറ്റര്‍ പ്രതിനിധിയെ നിര്‍ത്തിപ്പൊരിച്ചത്. ഫെയ്സ്ബുക്ക് പ്രതിനിധികളുമായി സമിതി ആശയവിനിമയം നടത്തി. ഡാറ്റകളുടെ ദുരുപയോഗം ചെയ്യല്‍, ഡിജിറ്റല്‍ ഇടങ്ങളിലെ സ്ത്രീസുരക്ഷ, പൗരന്‍റെ അവകാശസംരക്ഷണം എന്നീ വിഷയങ്ങളിലുള്ള ചോദ്യമാണ് ഫെയ്സ്ബുക്ക് പ്രതിനിധിയോട് സമിതി ആരാഞ്ഞത്. എങ്ങനെയാണ് ഒരു രാജ്യത്തിന്‌റെ ആഭ്യന്തരമന്ത്രിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയെന്നതായിരുന്നു പ്രധാന ചോദ്യങ്ങളിലൊന്ന്.
Read more
ട്വിറ്ററിന്‍റെ ഫാക്ട് ചെക്കിംഗ് സംവിധാനത്തെ കുറിച്ചും സമിതിയിലെ ബിജെപി പ്രതിനിധികള്‍ ചോദിച്ചു. ആരോഗ്യപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള നടപടി മാത്രമാണ് ഫാക്ട് ചെക്ക് ഫ്ലാഗിംഗ് എന്നാണ് ട്വിറ്റര്‍ സമിതിയോട് വിശദമാക്കിയത്. ട്വിറ്ററിന്‍റെ വിശദീകരണത്തില്‍ സമിതി അംഗങ്ങള്‍ പൂര്‍ണതൃപ്തരല്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് വിശദമാക്കുന്നത്.