കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ ഏറ്റവും യോഗ്യത കുറഞ്ഞ രാജ്യമാണ് പാകിസ്താന്‍: ശശി തരൂര്‍

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ ഏറ്റവും കുറഞ്ഞ യോഗ്യതയുള്ള രാജ്യമാണ് പാകിസ്ഥാന്‍ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പാക് അധീന കശ്മീരിലെ ചരിത്രം വിലയിരുത്തുമ്പോള്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ പാകിസ്താന് യോഗ്യതയില്ലെന്ന് മനസിലാവുമെന്ന് ശശി തരൂര്‍ പറഞ്ഞു.പുണെ അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“”കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ ഏറ്റവും കുറഞ്ഞ യോഗ്യതയുള്ള രാജ്യം പാകിസ്ഥാനാണെന്ന് എനിക്ക് തോന്നുന്നു.പാകിസ്ഥാന്‍ അധിനിവേശ-കശ്മീര്‍ അവര്‍ എന്താണ് ചെയ്തതെന്ന് നോക്കൂ.” ശശി തരൂര്‍ പറഞ്ഞു.

രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലുള്ള വ്യത്യാസം വിദേശനയത്തിന്റെ കാര്യത്തില്‍ വിഷയമല്ല. രാജ്യത്തിനകത്ത് നമ്മള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. എന്നാല്‍, വിദേശനയം ബി.ജെ.പിയുടേതോ കോണ്‍ഗ്രസിന്റേതോ അല്ല. അത് രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയുള്ളതാണ്. ആഭ്യന്തര വിഷയങ്ങളില്‍ സര്‍ക്കാറിനെതിരായ വിമര്‍ശനം താന്‍ തുടരുമെന്നും തരൂര്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടയാളാണ്. മോദിയുടെ രാഷ്ട്രീയം ഇഷ്ടമല്ലെങ്കിലും ആണെങ്കിലും അദ്ദേഹം പ്രധാനമന്ത്രിയാണ്. മോദി വിദേശത്ത് പോകുമ്പോള്‍ ഇന്ത്യയുടെ പ്രതിനിനിധിയായാണ് പോകുന്നത്. ആ പ്രാധാന്യത്തോടെയുള്ള സ്വീകരണവും പരിഗണനയും മോദിക്ക് ലഭിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.