പത്മാവതി നായിക ദീപിക പദുക്കോണിന്റെയും സംവിധായകന്റെയും തല വെട്ടുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച ബിജെപി നേതാവ് രാജിവെച്ചു

പത്മാവതി സിനിമയിലെ നായിക ദീപിക പദുക്കോണിന്റെയും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും തല വെട്ടുന്നവര്‍ക്ക് പത്ത് കോടി രൂപ ഇനാം പ്രഖ്യാപിച്ച ബിജെപി നേതാവ് രാജിവെച്ചു. ഹരിയാനയിലെ ബിജെപിയുടെ മീഡിയ കോഓര്‍ഡിനേറ്റര്‍ സുരാജ് പാല്‍ അമുവാണ് സ്ഥാനം രാജിവെച്ചത്. ഇനാം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് സുരാജ് സ്ഥാനമൊഴിഞ്ഞത്.

ബിജെപി ഹരിയാന അധ്യക്ഷന്‍ സുഭാഷ് ബര്‍ളയ്ക്ക് രാജിക്കത്ത് കൈമാറി. രജ്പുത് കര്‍ണിസേന പ്രതിനിധികളുമായി ഒരുക്കിയിരുന്ന യോഗത്തില്‍ നിന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ മാറിനിന്നതാണ് രാജിക്ക് കാരണമായി സുരാജ് കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരോടും സാമുദായിക പ്രവര്‍ത്തകരോടും ധാര്‍ഷ്ട്യത്തോടെ പ്രതികരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി തന്നെ വേദനിപ്പിച്ചെന്നും കത്തിലുണ്ട്.

അതേസമയം, മീഡിയ കോഓര്‍ഡിനേറ്റര്‍ സ്ഥാനമൊഴിഞ്ഞ സുരാജ് പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപിക പദുക്കോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ചിത്രം സംഘ് പരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് റിലീസ് മാറ്റിവെച്ചിരുന്നു. രജ്പുത്ര വിഭാഗക്കാരുടെ മതവികാരം വ്രണപ്പെടുത്തുന്ന ചിത്രം റിലീസിങ്ങിന് അനുവദിക്കില്ലെന്ന് പറഞ്ഞാണ് സംഘ് പരിവാര്‍ സംഘടനകള്‍ ചിത്രത്തിനെതിരേ രംഗത്തെത്തിയിരിക്കുന്നത്.

16ാം നൂറ്റാണ്ടിലെ കവിയായിരുന്ന മാലിക്ക് മുഹമ്മദ് ജെയ്‌സിയുടെ പത്മാവതി എന്ന കവിതയിലുള്ള രജ്പുത് രാജ്ഞി പത്മാവതിയുടെ ജീവിത കഥയാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more

പത്മാവതി പുറത്തിറക്കുന്നത് തടഞ്ഞാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയിലെ രജ്പുത് സമുദായക്കാര്‍ ബിജെപിക്കു വോട്ടു ചെയ്യുമെന്നും വിവാദ പ്രസ്താവന നടത്തിയ സൂരജ് പറഞ്ഞിരുന്നു.