തിരഞ്ഞെടുപ്പ് തോല്‍വിക്ക് ഗാന്ധി കുടുംബം മാത്രമാണോ ഉത്തരവാദികള്‍? പരിഹാരം നിര്‍ദേശിച്ച് പി. ചിദംബരം

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയം ഗാന്ധി കുടുംബത്തിന്റെ തലയില്‍ കെട്ടിവെക്കുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് പി ചിദംബരംം. അവര്‍ മാത്രമല്ല പരാജയത്തിന് ഉത്തരവാദികളെന്ന് പറഞ്ഞ അദ്ദേഹം. അഖിലേന്ത്യ, സംസ്ഥാനം, ജില്ല, ബ്ലോക്ക് എന്നീ തലങ്ങളിലായി നേതൃപദവിയിലുള്ളവരെല്ലാം പരാജയത്തിന് ഉത്തരവാദികളാണെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ജി23 വിമതര്‍ പാര്‍ട്ടിയെ വിഘടിപ്പിക്കരുതെന്ന് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ചിദംബരം ആവശ്യപ്പെട്ടു. ഗോവയുടെ ചുമതലയുണ്ടായിരുന്ന താന്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തത് പോലെ ഗാന്ധി കുടുംബവും ഉത്തരവാദിത്വം ഏറ്റിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സോണിയാ ഗാന്ധി തന്റെ മക്കളായ രാഹുല്‍, പ്രിയങ്ക എന്നിവരോടൊപ്പം നേതൃസ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത് മറ്റു പല നേതാക്കളെയും പോലെ ചിദംബരവും സ്ഥിരീകരിച്ചു. എന്നാല്‍ പ്രവര്‍ത്തക സമിതി അത് സ്വീകരിച്ചില്ലെന്നും ഉടന്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്തുക മാത്രമാണ് പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അത് ആഗസ്റ്റിലാണ് നടപ്പാകുകയെന്നും അതുവരെ സോണിയ നയിക്കുമെന്ന് താനുള്‍പ്പെടെയുള്ളവര്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.