ഐ‌.എൻ‌.എക്സ് മീഡിയ കേസ്: മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത ശേഷം ചിദംബരത്തെ കോടതിയിൽ ഹാജരാക്കി

ഐ‌.എൻ‌.എക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തെ സി.ബി.ഐ കോടതിയിൽ ഹാജരാക്കി. ചിദംബരത്തെ ചോദ്യം ചെയ്യുന്നതിനായി സി.ബി.ഐ 14 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടും എന്നാണ് സൂചന. ചിദംബരത്തിന്റെ ഭാര്യ നളിനിയും മകൻ കാർത്തിയും അഭിഭാഷകർക്കൊപ്പം കോടതിയിലുണ്ട്. സൗത്ത് ഡൽഹിയിലെ വീട്ടിൽ നിന്ന് ബുധനാഴ്ച വൈകിട്ട് നാടകീയമായി അറസ്റ്റു ചെയ്തതിനെ തുടർന്ന് ചിദംബരം രാത്രി മുഴുവൻ സി.ബി.ഐയുടെ ആസ്ഥാനത്താണ് ചെലവഴിച്ചത്.  കോൺഗ്രസ് രാജ്യസഭാംഗമായ ചിദംബരത്തെ സി.ബി.ഐ ഇന്ന് മൂന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.

2007- ൽ ധനമന്ത്രിയായിരുന്നപ്പോൾ ടെലിവിഷൻ കമ്പനിയായ ഐ‌എൻ‌എക്സ് മീഡിയയിലേക്ക് വിദേശ നിക്ഷേപം നടത്താനായി അധികാര ദുർവിനയോഗം നടത്തി എന്നാണ് പി.ചിദംബരത്തിനെതിരെയുള്ള ആരോപണം. മകൻ കാർത്തി ചിദംബരത്തിന്റെ നിർദേശപ്രകാരമായിരുന്നു ഇതെന്നും, പകരമായി കൈക്കൂലി ലഭിച്ചുവെന്നും ആരോപിക്കപ്പെടുന്നു. കേസിൽ ചിദംബരത്തിന്റെയും മകന്റെയും പേര് വെളിപ്പെടുത്തിയത് ഐ‌എൻ‌എക്സ് മീഡിയയുടെ ഉടമസ്ഥതരായിരുന്ന പീറ്റർ, ഇന്ദ്രാണി മുഖർജി എന്നിവരാണ്, ഇവരിപ്പോൾ ഇന്ദ്രാണി മുഖർജിയയുടെ മകൾ ഷീന ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലിലാണ്.