ബി.ജെ.പിയെ തോല്‍പിക്കാന്‍ ഏത് തരം നീക്കുപോക്കിനും തയ്യാര്‍, ചെറുകക്ഷികളുമായും സഖ്യം രൂപീകരിക്കും : പി. ചിദംബരം

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന കനത്ത തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസില്‍ സജീവമായിരിക്കുന്ന വിമതനീക്കങ്ങളോട് പ്രതികരിച്ച് മുതിര്‍ന്ന നേതാവ് പി. ചിദംബരം. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനായി ഏതുതരത്തിലുള്ള നീക്കുപോക്കിനും സജ്ജമാണെന്നും ചിദംബരം സൂചിപ്പിച്ചു.

എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിദംബരത്തിന്റെ വെളിപ്പെടുത്തല്‍. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പോലുള്ള ചെറിയ കക്ഷികളുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കാന്‍ പാര്‍ട്ടി ഒരുക്കമാണ്. ബി.ജെ.പിയെ തോല്‍പിക്കാന്‍ അഡ്ജസ്റ്റ്മെന്റുകള്‍ ആവശ്യമാണ്. ഓരോ സംസ്ഥാനത്തും വെവ്വേറെ ബി.ജെ.പിയുമായി പോരാടാന്‍ ഒരുക്കമാണെങ്കില്‍ പരാജയപ്പെടുത്താനാകുമെന്നും ചിദംബരം അഭിപ്രായപ്പെട്ടു.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിക്ക് ഗാന്ധി കുടുംബത്തെ മാത്രം പഴിപറയാനാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അവര്‍ രാജിസന്നദ്ധത അറിയിച്ചതാണ്. എന്നാല്‍, പ്രവര്‍ത്തക സമിതി അത് അംഗീകരിച്ചില്ല. അപ്പോള്‍ മറ്റെന്ത് വഴിയാണ് മുന്നിലുള്ളത്? പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയ വേഗത്തിലാക്കേണ്ടതുണ്ട്. ഓഗസ്റ്റാകുമ്പോഴേക്കും പുതിയ നേതാവുണ്ടാകുമെന്നാണ് കരുതുന്നത്. അതുവരേക്കും സോണിയ ഗാന്ധിക്കു തന്നെയാണ് പാര്‍ട്ടി ചുമതലയെന്നും ചിദംബരം സൂചിപ്പിച്ചു.