ഇന്ത്യയില്‍ ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല; കേന്ദ്രം സുപ്രീംകോടതിയില്‍

ഇന്ത്യയില്‍ ഇസ്ലാമിക ഭരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സിമി നിരോധനം ശരിവെച്ചുകൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സിമി രാജ്യത്തിന്റെ ദേശീയതയ്ക്ക് എതിരാണ്. അന്താരാഷ്ട്ര ഇസ്ലാമിക ക്രമം കൊണ്ടുവരാനാണ് അവര്‍ ശ്രമിച്ചതെന്നും അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

തുടര്‍ച്ചയായി എട്ടാം തവണയും സിമി നിരോധിച്ചത് ശരിവെച്ച് കൊണ്ടുളള സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ആയതിനാലാണ് സിമിയുടെ നിരോധനം തുടരുന്നതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയതയ്ക്ക് സിമി എതിരാണ്. ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനയാണ്. ഇന്ത്യയിലെ നിയമനങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തനം. അതിനാല്‍ തന്നെ ഒരു കാരണവശാലും സിമിക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കാന്‍ ആകില്ല. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി.

2001 ലാണ് സിമിയെ കേന്ദ്ര സര്‍ക്കാര്‍ ആദ്യം നിരോധിച്ചത്. നിരോധനത്തിന് ശേഷവും വിവിധ പേരുകളില്‍ സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് ഡസനിലധികം പോഷക സംഘടനകള്‍ സിമിക്ക് ഉണ്ട്. ഈ സംഘടനകളിലൂടെ ധനസമാഹരണം നടത്തുന്നുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.