വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയില്‍ ആശങ്ക അറിയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു; വോട്ടിംഗ് മെഷീനുകള്‍ക്ക് മുമ്പേ വിവി പാറ്റ് എണ്ണണമെന്നും ആവശ്യം

വോട്ടെണ്ണലിന് രണ്ടു ദിവസം മാത്രം ശേഷിക്കെ വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. ഇവിഎമ്മുകള്‍ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ കണ്ടെത്തുന്നത് ആശങ്കാജനകമാണ്. സ്‌ട്രോംഗ് റൂമിന്റെ സുരക്ഷയിലും ആശങ്കയുണ്ട്. വോട്ടിംഗ് മെഷീനുകള്‍ക്ക് മുമ്പേ വിവി പാറ്റ് എണ്ണണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ നിവേദനത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ 21 നേതാക്കളാണ് കമ്മീഷനെ കണ്ടത്. ആവശ്യം നാളെ പരിഗണിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചതായും നേതാക്കള്‍ വ്യക്തമാക്കി.

രാജ്യത്ത് വ്യാപകമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാണ്. യു.പി, ബിഹാര്‍, ഹരിയാന എന്നിവിടങ്ങളില്‍ ഇവിഎം എത്തിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷമുണ്ടാക്കിയിരുന്നു. എന്നാല്‍ ഇവ റിസര്‍വ്ഡ് ആയി സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.

ബീഹാറിലെ മഹാരാജ്ഗഞ്ച്, സാരണ്‍ മണ്ഡലങ്ങളിലെ ഇ.വി.എമ്മുകള്‍ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമുകളിലേക്ക് ഇ.വി.എമ്മുകളുമായി എത്തിയ വാഹനങ്ങള്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടി. ഇവിടേക്ക് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ സാന്നിധ്യത്തിലാണ് ഇ.വി.എമ്മുകള്‍ കൊണ്ടുവന്നതെന്നും ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബി.ഡി.ഒയ്ക്ക് സാധിച്ചില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ ചന്ദൗലിയിലും ഗാസിപ്പൂരിലും ഇന്നലെ വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റുന്നതു സംബന്ധിച്ച് തര്‍ക്കങ്ങളും സംഘര്‍ഷവുമുണ്ടായി. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരുടെ കൈകളില്‍ ബിജെപി പ്രവര്‍ത്തകര്‍ തലേ ദിവസം ഭീഷണിപ്പെടുത്തി, മഷി പുരട്ടിയ സംഭവം ഏറെ വിവാദമുണ്ടാക്കിയ ഇടമാണ് ചന്ദൗലി. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ക്ക് പുറത്ത് എസ്.പി-ബി.എസ്.പി കക്ഷികളും കോണ്‍ഗ്രസും തങ്ങളുടെ പ്രവര്‍ത്തകരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ട് നാലു മണിയോടെ ഒരു വാഹനത്തില്‍ എത്തിച്ച വോട്ടിംഗ് യന്ത്രങ്ങള്‍, വോട്ടെടുപ്പ് കഴിഞ്ഞ ശേഷമുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നിടത്തേക്ക് കൊണ്ടു വന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ഒടുവില്‍ ജില്ലാ വരണാധികാരി സ്ഥലത്തെത്തി കൊണ്ടു വന്നത് റിസര്‍വ് ആയി സൂക്ഷിച്ചിട്ടുള്ള വോട്ടിംഗ് യന്ത്രങ്ങളാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞില്ല. ഒടുവില്‍ വോട്ടെടുപ്പ് കഴിഞ്ഞ വോട്ടിംഗ് യന്ത്രങ്ങള്‍ക്കൊപ്പം റിസര്‍വ് ആയി കൊണ്ടു വന്നവ വെയ്ക്കില്ലെന്നും മറ്റൊരിടത്തേക്ക് ഇവ മാറ്റാമെന്നുമുള്ള ഉറപ്പിലാണ് സ്ഥിതിഗതികള്‍ ശാന്തമായത്.