ഒമിക്രോൺ; ലോകം ജാഗ്രതയിൽ, ജർമനിയിലും ബ്രിട്ടനിലും ഇസ്രായേലിലും രോ​ഗം സ്ഥിരീകരിച്ചു

കോവിഡിന്റെ വ്യാപനശേഷി ഏറ്റവും കൂടിയതും അതിമാരകവുമായ ഒമിക്രോൺ വകഭേദം കൂടുതൽ രാജ്യങ്ങളിൽ കണ്ടെത്തി. ജർമനി, ബ്രിട്ടൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇസ്രായേൽ അതിർത്തികൾ അടച്ചു. രോ​ഗത്തെ ചെറുക്കാൻ അതിർത്തികൾ അടച്ചും നിരീക്ഷണം ശക്തമാക്കിയും യുദ്ധസമാന നീക്കങ്ങളിലാണ് ലോകരാജ്യങ്ങൾ.

ദക്ഷിണാഫ്രിക്കയ്ക്ക് കൂടുതൽ രാജ്യങ്ങൾ യാത്രാനിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ 24ന് ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച പുതിയ വകഭേദത്തിനെ ലോകാരോഗ്യ സംഘടന ആശങ്കാജനകമായ വകഭേദങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ബോട്‌സ്വാന, ബെൽജിയം, ഹോങ്കോങ്, ഇസ്രായേൽ എന്നിവിടങ്ങൾക്ക് പിന്നാലെ ജർമനിയിലും ചെക്ക് റിപ്പബ്ലിക്കിലും ബ്രിട്ടണിലും ഒമിക്രോൺ സ്ഥിരീകരിച്ചു.

ദക്ഷിണാഫ്രിക്കയിൽനിന്ന്‌ നെതർലാൻഡ്‌സിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിൽ വിമാനമിറങ്ങിയ അറുനൂറിലേറെ യാത്രക്കാർ ഒമിക്രോൺ ഭീതിയിലാണ്. ഇവരിൽ രോഗം സ്ഥിരീകരിച്ച 61 പേരെ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിൽ സമ്പർക്കവിലക്കിലാക്കി. നെതർലാൻഡ്‌സിൽ ഭാഗിക അടച്ചിടൽ ഏർപ്പെടുത്തി.

അതേസമയം അന്താരാഷ്ട്ര വിമാനസർവീസുകൾ ഡിസംബർ 15-ന് പുനരാരംഭിക്കാനുള്ള തീരുമാനവും യാത്രയ്ക്ക് നൽകിയ ഇളവുകളും പുനഃപരിശോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ഒമിക്രോണിനെതിരേ ജാഗ്രത കടുപ്പിക്കാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും മോദി ആവശ്യപ്പെട്ടു. ആഗോളതലത്തിലുണ്ടായ കോവിഡ് വ്യാപന രീതി ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ പറഞ്ഞു.