ഇന്ത്യയിൽ ഒമൈക്രോണിന്റെ സമൂഹ വ്യാപനമെന്ന് ജനിതക പഠനം

ഇന്ത്യയിൽ ഒമൈക്രോണിന്റെ സമൂഹവ്യാപനം നടന്നതായി  ജനിതക പഠനറിപ്പോർട്ട്. മെട്രോ നഗരങ്ങളിൽ രോഗികൾ കൂടിയത് സമൂഹവ്യാപനം മൂലമാണെന്നാണ് ഇതുപ്രകാരം പറയുന്നത്. ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ജീനോം സ്വീക്വൻസിങ് കൺസോർഷ്യത്തിന്റേതാണ് പഠനം.

രണ്ടാം തരംഗത്തെ അപേക്ഷിച്ച് അതിവേഗത്തിലുള്ള രോഗവ്യാപനമാണ് മൂന്നാംതരംഗത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിദേശയാത്ര നടത്തിയിട്ടില്ലാത്ത നിരവധിപേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജിനോം പരിശോധന മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങൾ നിർത്തിവെച്ചിരുന്നു.

അതിനിടെ രാജ്യത്തെ കോവിഡ് കണക്കുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 17.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 525 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെക്കാള്‍ 4171 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് കോവിഡ് മൂന്നാം തരംഗം തുടരുകയാണ്.

നിലവില്‍ സജീവ കേസുകളുടെ എണ്ണം 21,87,207 ആണ്. 93.18 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്തെ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 16.65 ശതമാനമാണ്.

Read more

18.75 ലക്ഷം പരിശോധനകളാണ് രാജ്യത്ത് ഇന്നലെ നടത്തിയത്. ഇതുവരെ 161.92 കോടി ഡോസ് വാക്‌സിന്‍ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇതുവരെ 79 ലക്ഷം ഡോസ് ബൂസ്റ്റര്‍ ഡോസുകളും വിതരണം ചെയ്തു.