ഒമർ അബ്ദുല്ല ജമ്മു കശ്മീർ ഗവർണറെ കണ്ടു; കശ്മീരിലെ സ്ഥിതി സംബന്ധിച്ച് സർക്കാരിൽ നിന്ന് പ്രസ്താവന ആവശ്യപ്പെട്ടു

കശ്‌മീരിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വ്യക്തത തേടി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും ദേശീയ കോൺഫറൻസ് (എൻ.സി) നേതാക്കളുടെ സംഘവും ഗവർണർ സത്യപാൽ മാലിക്കിനെ സന്ദർശിച്ചു. ജമ്മു കശ്മീരിലെ സ്ഥിതി ദുസ്സഹമാണെന്നും ജനങ്ങൾക്കിടയിൽ ഭയമുണ്ടെന്നും ജനങ്ങൾ ഭയപ്പെടേണ്ടതില്ല എന്ന് സർക്കാർ പ്രസ്താവന ഇറക്കണമെന്ന് ആവശ്യപ്പെട്ടതായും ഒമർ അബ്ദുല്ല പറഞ്ഞു.

“ജമ്മു കശ്മീരിലെ നിലവിലെ അവസ്ഥയെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു. ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോൾ, അവർ പറയുന്നു എന്തോ സംഭവിക്കുന്നു, പക്ഷേ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും അറിയില്ല. തിങ്കളാഴ്ച പാർലമെന്റ് പ്രവർത്തനം ആരംഭിക്കുമ്പോൾ അമർനാഥ് യാത്ര അവസാനിപ്പിച്ച് വിനോദ സഞ്ചാരികളെ ഒഴിപ്പിക്കാനുള്ള ഉത്തരവിന്റെ ആവശ്യകത എന്താണെന്ന് കേന്ദ്രം പ്രസ്താവന നൽകണം. ആളുകൾ ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് പാർലമെന്റിൽ നിന്ന് കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” ഒമർ അബ്ദുല്ല വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

“താഴ്വരയിലെ സ്ഥിതി സങ്കീർണ്ണമാണ്, ആളുകൾ പെട്രോൾ പമ്പുകൾക്കും പലചരക്ക് കടകൾക്കും പുറത്ത് തടിച്ചുകൂടുകയാണ്. ഇതുകൂടാതെയാണ് വിനോദ സഞ്ചാരികളോടും അമർനാഥ്‌ യാത്രികരോടും തിരിച്ചു പോകാൻ കേന്ദ്രം ഉത്തരവിട്ടിരിക്കുന്നത്, ഇങ്ങനെ ഒരു സ്ഥിതി മുമ്പ് ഉണ്ടായിട്ടില്ല.” മുൻ കാശ്‌മീർ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അമര്‍നാഥ് യാത്ര വെട്ടികുറച്ച് തീര്‍ഥാടകര്‍ എത്രയും വേഗം കശ്മീര്‍ വിടണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഭീകരാക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി കാശ്‌മീർ താഴ്വരയിൽ കൂടുതൽ സൈന്യത്തെ ഇറക്കി കേന്ദ്ര സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരുന്നു.

അതേസമയം കേന്ദ്ര നീക്കത്തിന് പിന്നിൽ സുരക്ഷ കാരണങ്ങൾ മാത്രമാണുള്ളതെന്നും ഭരണഘടനാപരമായ ഏതെങ്കിലും വ്യവസ്ഥകൾ സർക്കാർ പരിഷ്കരിക്കുന്നതുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ഗവർണർ പറഞ്ഞു.