ഓം ബിർള സ്പീക്കറായി ചുമതലയേറ്റു

മുതിര്‍ന്ന ബിജെപി നേതാവും രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എം.പിയുമായ ഓം ബിര്‍ളയെ (57) പതിനേഴാം ലോക്സഭയുടെ സ്പീക്കറായി തിരഞ്ഞെടുത്തു. പ്രതിപക്ഷം എതിര്‍സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നതിനാല്‍ ഐകകണ്ഠ്യേനയാണ് അദ്ദേഹം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഓം ബിര്‍ളയെ സ്പീക്കറായി നിര്‍ദേശിച്ചു കൊണ്ടുള്ള പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. മുഴുവന്‍ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചതോടെ അദ്ദേഹം സ്പീക്കറായി ചുമതലേയറ്റു. പ്രധാനമന്ത്രി തന്നെ അദ്ദേഹത്തെ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു.

ഒരു ജനപ്രതിനിധി എന്ന നിലയില്‍ അവിസ്മരണീയമായ സംഭാവനകള്‍ രാജ്യത്തിന് നല്‍കിയ ആളാണ് ഓം ബിര്‍ളയെന്ന് അദ്ദേഹത്തെ അനുമോദിച്ച് നടത്തിയ പ്രസംഗത്തില്‍ നരേന്ദ്ര മോദി പറഞ്ഞു. അദ്ദേഹത്തിന്‍റെ ഇതുവരെയുള്ള പ്രവര്‍ത്തനവും രാഷ്ട്രപുരോഗതിക്കായുള്ള സംഭാവനകളും പ്രശംസിക്കപ്പെടേണ്ടതാണ്.

“രാജസ്ഥാന്‍റെ വളര്‍ച്ചയില്‍ തന്‍റേതായ പങ്ക് അദ്ദേഹം വഹിച്ചു. കോട്ട പോലൊരു ചെറിയ നഗരം ഇന്ന് നേടിയ വളര്‍ച്ച അദ്ദേഹത്തിന്‍റെ നിരന്തരപരിശ്രമം കാരണമാണ്” – പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് ഓം ബിര്‍ള ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. അതിന് മുമ്പ് മൂന്ന് തവണ അദ്ദേഹം രാജസ്ഥാനിൽ എംഎല്‍എയുമായിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവായാണ് ഓം ബിര്‍ള അറിയപ്പെടുന്നത്. എ ബി വി പി, യുവമോർച്ച എന്നീ സംഘടനകൾ വഴിയാണ് ഓം ബിർള രാഷ്ട്രീയത്തിൽ സജീവമാകുന്നത്.