തെരുവ് കച്ചവടക്കാര്‍ക്ക് 3,000 രൂപയുടെ ധനസഹായം; ദരിദ്രര്‍ക്ക് സൗജന്യ ഭക്ഷണം; ലോക് ഡൗണില്‍ ഒഡിഷ സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വരുമാനം നഷ്ടപ്പെട്ട തെരുവുകച്ചടവക്കാര്‍ക്ക് 3,000 രൂപവീതം നല്‍കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. സംസ്ഥാനത്തെ രജിസ്റ്റര്‍ ചെയ്ത 65,000 തെരുവുകച്ചവടക്കാര്‍ക്കാണ് സഹായധനം ലഭിക്കുക.

തൊഴിലാളികള്‍ക്ക് നാല് മാസത്തെ അലവന്‍സ്, സൗജന്യനിരകില്‍ ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയും പ്രഖ്യാപിച്ചിട്ടുണ്ട്. നഗര പ്രദേശങ്ങളിലെ ഭവനരഹിതര്‍ക്കും ഭിക്ഷക്കാര്‍ക്കും സൗജന്യമായി ഭക്ഷണം വിതരണം ചെയ്യാനും നിര്‍ദേശമുണ്ട്.

ദരിദ്രര്‍ക്ക് പാകംചെയ്ത ഭക്ഷണം ലഭ്യമാക്കുമെന്നും നവീന്‍ പട്നായിക് വ്യക്തമാക്കി. സ്വയം സഹായ സംഘങ്ങള്‍ വഴിയാണ് ഭക്ഷണവിതരണം. ഓരോ പഞ്ചായത്തിലെയും 100-200 പേര്‍ക്ക് ഭക്ഷണം ലഭ്യമാക്കും. ആകെ 10 ലക്ഷം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

ഒഡിഷയിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ 2200 കോടിയുടെ പാക്കേജ് ആണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഭക്ഷ്യസുരക്ഷ, സാമൂഹിക സുരക്ഷ, നിര്‍മ്മാണ തൊഴിലാളികളുടെ ക്ഷേമപദ്ധതികള്‍ തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിയുള്ള പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്.