സിംഘുവിലെ അരുംകൊല; യുവാവിനെ കൊന്നു കെട്ടിത്തൂക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ

കർഷക സമരം നടക്കുന്ന സിംഘു അതിർത്തിയിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചതിനാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് അവകാശപ്പെട്ട് സിഖ് മതത്തിലെ സായുധവിഭാഗമായ നിഹാങ്കുകളിൽ ഒരു വിഭാഗം രം​ഗത്തെത്തിയിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിക്കാണ് സിംഘുവിലെ സമരവേദിയിൽ പൊലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിൽ പഞ്ചാബ് സ്വദേശി ലക്ബീർ സിങ്ങിൻറെ മൃതദേഹം കണ്ടെത്തിയത്. മതപ്രകാരമുള്ള ശിക്ഷ നൽകിയതാണെന്നാണ് നിഹാങ്ങുകൾ പറയുന്നത്. കൊലപ്പെടുത്തിയ യുവാവിന്റെ മൃതദേഹം പൊലീസ് ബാരിക്കേഡിൽ കെട്ടിതൂക്കിയ നിലയിലായിരുന്നു കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഇടതു കൈത്തണ്ട മുറിച്ചു മാറ്റിയ നിലയിലാണ്. നിലത്ത് ചോര തളം കെട്ടിയിട്ടുണ്ടായിരുന്നു.

Read more

കൊലപാതകത്തിന് പിന്നൽ നിഹാങ് സംഘമാണെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു. ഒരു കൂട്ടം നിഹാങ്ഗുകൾ ഒരു യുവാവിന്റെ കൈത്തണ്ട മുറിച്ചു മാറ്റിയ ശേഷം അയാൾക്ക്‌ മുകളിൽ നിൽക്കുന്നതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. നിഹാങ്ഗുകളിൽ ചിലർ കുന്തം കൈയിൽ പിടിച്ച് യുവാവിന് ചുറ്റും നിൽക്കുകയും അയാളോട് തന്റെ പേരും ഗ്രാമവും പറയുവാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കേൾക്കാം. വീഡിയോയിലെ പുരുഷന്മാർ ആരും തന്നെ മുറിവേറ്റ മനുഷ്യനെ സഹായിക്കാൻ ഒരു നീക്കവും നടത്തുന്നില്ല.