പാര്‍ട്ടികളുമായി സഖ്യമില്ല, രാജ്യത്തെ 130 കോടി ജനങ്ങളുമായി സഹകരിക്കും: അരവിന്ദ് കെജ്‌രിവാള്‍

രാജ്യത്തെ 130 കോടി ജനങ്ങളുമായി സഹകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും, മറ്റ് പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടില്ലെന്നും വ്യക്തമാക്കി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. രാഷ്ട്രീയത്തില്‍ ആരെയും തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

ലോക്മത് ദിനപത്രത്തിന്റെ നാഗ്പൂര്‍ പതിപ്പിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ ഭാഗമായി ‘എഎപിയും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അതിന്റെ പങ്കും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു കെജ്രിവാള്‍.

‘ആരുമായാണ് നമ്മള്‍ ദേശീയ സഖ്യം ഉണ്ടാക്കുക എന്ന് പലരും എന്നോട് ചോദിക്കുന്നു. എങ്ങനെ രാഷ്ട്രീയം കളിക്കണമെന്ന് എനിക്കറിയില്ല. ആരെയും തോല്‍പ്പിക്കാന്‍ 10 ഉം 20 ഉം പാര്‍ട്ടികളുടെ കൂട്ടുകെട്ട് എനിക്ക് മനസ്സിലാകുന്നില്ല. രാജ്യം വിജയിക്കണം. ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യം ആക്കുന്നതിന് രാജ്യത്തെ 130 കോടി ജനങ്ങളുമായി മാത്രമേ ഞാന്‍ സഖ്യത്തില്‍ ഏര്‍പ്പെടുകയുള്ളൂ,’ അദ്ദേഹം പറഞ്ഞു.

ബിജെപിയെ പേരെടുത്ത് പറയാതെ കെജ്‌രിവാള്‍ വിമര്‍ശിച്ചു. ‘നിലവില്‍ ഒരു ‘വലിയ പാര്‍ട്ടി’ ഗുണ്ടായിസം, കലാപങ്ങള്‍, ബലാത്സംഗികള്‍ക്കായി സ്വാഗത ജാഥകള്‍ എന്നിവയെ പിന്തുണയ്ക്കുകയാണ്. ഇത്തരത്തിലുള്ള ഗുണ്ടായിസം കൊണ്ട് രാജ്യത്തിന് പുരോഗതി ഉണ്ടാകില്ല. നിങ്ങള്‍ക്ക് ഗുണ്ടായിസവും കലാപവും വേണമെങ്കില്‍ അവര്‍ക്കൊപ്പം പോകാം. എന്നാല്‍ നിങ്ങള്‍ക്ക് പുരോഗതിയും സ്‌കൂളുകളും ആശുപത്രികളും വേണമെങ്കില്‍ എന്റെ കൂടെ വരാം. 130 കോടി സാധാരണക്കാരുടെ കൂട്ടായ്മ ഉണ്ടാക്കാം.’ അദ്ദേഹം പറഞ്ഞു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലല്ല എഎപിയുടെ ശ്രദ്ധ. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിലാണ് പാര്‍ട്ടിയുടെ ശ്രദ്ധയെന്നും, തന്നെപ്പോലുള്ളവര്‍ തങ്ങളുടെ കരിയര്‍ ഉപേക്ഷിച്ച് രാജ്യത്തെ സേവിക്കാനാണ് എത്തിയതെന്നും കെജ്രിവാള്‍ പറഞ്ഞു.

പൊതുക്ഷേമത്തിനുള്ള പണം അഴിമതിയക്കായാണ് വിനിയോഗിച്ചിരുന്നതെന്ന് പറഞ്ഞ അദ്ദേഹം തന്റെ സര്‍ക്കാര്‍ അഴിമതി അവസാനിപ്പിച്ച് പണം ലാഭിച്ച് ജനങ്ങള്‍ക്ക് സൗജന്യ വൈദ്യുതിയും മറ്റ് സൗകര്യങ്ങളും നല്‍കിയെന്നും കൂട്ടിച്ചേര്‍ത്തു.