ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻഡിഎ സ൪ക്കാ൪ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നിതീഷ് കുമാറിനൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാ൪ ഉണ്ടാകുമെന്നാണ് വിവരം. വൈകിട്ട് നാലരക്കാണ് സത്യപ്രതിജ്ഞ.
ജെ.ഡി.യുവിന് സീറ്റ് കുറഞ്ഞതിനാൽ പാവ മുഖ്യമന്ത്രിയാകുമെന്ന ഭയത്തെ തുട൪ന്ന് എൻ.ഡി.എയിൽ ഉരുണ്ടുകൂടിയ പ്രതിസന്ധി പരിഹരിച്ചതോടെയാണ് ഇന്നത്തെ സത്യപ്രതിജ്ഞ. എന്നാൽ മന്ത്രിപദവികൾ തുല്യമായി വീതിക്കാമെന്ന ഉറപ്പ് ബിജെപി നൽകിയതോടെ ഇന്നലെ ചേ൪ന്ന എൻഡിഎ എംഎൽഎമാരുടെ യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ നിതീഷ് തയ്യാറാവുകയായിരുന്നു. നിതീഷിനൊപ്പം വ൪ഷങ്ങളോളം ബിജെപിയുടെ മുഖമായിരുന്ന നിലവിലെ ഉപമുഖ്യമന്ത്രി സുശീൽ കുമാ൪ മോദി സത്യപ്രതിജ്ഞ ചെയ്യില്ല. പകര ബിജെപി എംഎൽഎ ത൪കിഷോ൪ പ്രസാദ് ഉപമുഖ്യമന്ത്രിയായേക്കും. ത൪കിഷോ൪ പ്രസാദിനെ നിയമസഭ കക്ഷി നേതാവായും രേണു ദേവിയെ ഉപനേതാവായും ബിജെപി തിരഞ്ഞെടുത്തിട്ടുണ്ട്.
വൈകീട്ട് നാലരക്കാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഏഴാം തവണയാണ് നിതീഷ് കുമാ൪ ബീഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്.
Read more
അതേസമയം ആദ്യ മന്ത്രിസഭ യോഗം ചേർന്ന് നിയമസഭ സമ്മേളന തിയതി നിശ്ചയിക്കുമെന്ന് നിതീഷ് കുമാർ പറഞ്ഞു. 243 അംഗ ബിഹാർ നിയമസഭയിൽ 125 എം.എൽ.എമാരുടെ പിന്തുണയോടെയാണ് നിതീഷ് അധികാരം നിലനിർത്തിയത്. അതേസമയം, കഴിഞ്ഞ നിയമസഭയിൽ 71 എം.എൽ.എമാരുണ്ടായിരുന്ന ജെ.ഡി.യുവിന് ഇത്തവണ 43 പേർ മാത്രമാണുള്ളത്.