പവാറിന് ഈ വിജയം മധുര പ്രതികാരം, സത്താറയിൽ എൻ സി പി മുന്നിൽ

ഉപതിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ സത്താറ ലോക്സഭാ സീറ്റിൽ എൻ സി പി മുന്നേറ്റം തുടരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഉദയന്‍രാജെ ബോൺസ്ലെ പിന്നിലാക്കി 41,255 വോട്ടുകള്‍ക്കാണ് എന്‍.സി.പി സ്ഥാനാര്‍ത്ഥി ശ്രീനിവാസ പാട്ടീൽ മുന്നില്‍ നില്‍ക്കുന്നത്. എൻ സി പിയുടെ ഈ നേട്ടം അവരുടെ നേതാവ് ശരത് പവാറിന്റെ മധുര പ്രതികാരം കൂടിയാണ്.

മഹാരാഷ്ട നിയമസഭ തിരഞ്ഞെടുപ്പിനോടൊപ്പം തന്നെയാണ് ശരത് പവാറിന്റെ കോട്ടയെന്ന് അറിയപ്പെടുന്ന സത്താറ ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടന്നത്. എന്‍.സി.പി എം.പിയായിരുന്ന ഉദയന്‍രാജെ ബോണ്‍സ്ലെ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിനാലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബോൺസ്ലെയുടെ സ്വാധീനം മുതലാക്കി ജയിക്കാൻ ബി ജെ പി അദ്ദേഹത്തെ തന്നെ വീണ്ടും സ്ഥാനാർത്ഥിയാക്കി. ശിവജിയുടെ പിന്മുറക്കാരനായ ഉദയന്‍രാജെ ബോണ്‍സ്ലെ മണ്ഡലം വീണ്ടും ബി.ജെ.പിക്ക് വേണ്ടി പിടിച്ചെടുക്കുമെന്നായിരുന്നു പൊതുവേ വിലയിരുത്തിയിരുന്നത്. എന്നാൽ കനത്ത തിരിച്ചടിയാണ് ജനങ്ങൾ സത്താറ മണ്ഡലത്തിൽ നൽകിയത്.

ഇവിടെയാണ് കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് ശരത് പവാർ പ്രസംഗിച്ചത്. മഴ നനഞ്ഞുകൊണ്ട് പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരത് പവാര്‍ നടത്തിയ പ്രസംഗം വോട്ടര്‍മാരെ വന്‍തോതില്‍ സ്വാധീച്ചുവെന്നാണ് നീരീക്ഷകരുടെ വിലയിരുത്തല്‍. സത്താറ മണ്ഡലം ശരത് പവാറിന്റെ കോട്ടയായാണ് വിലയിരുത്തപ്പെടുന്നത്. മണ്ഡലത്തിലെ ആറ് അസംബ്ലി നിയോജക മണ്ഡലങ്ങളില്‍ നാലും എന്‍.സി.പിയുടെ കയ്യിലാണ്. ഒരെണ്ണം കോണ്‍ഗ്രസിന്റെ കയ്യിലും. ഒരു സീറ്റ് മാത്രമാണ് ശിവസേനയുടെ കയ്യിലുള്ളത്.

ശരത് പവാറിന് വലിയ തിരിച്ചടിയായിരുന്നു ബോണ്‍സ്ലെയുടെ രാജി. അത് കൊണ്ട് തന്നെ ബോണ്‍സ്ലെയെ പരാജയപ്പെടുത്തി മണ്ഡലം തിരികെ പിടിക്കുക എന്നത് ശരത് പവാറിന്റെ അഭിമാനപ്രശ്നമായിരുന്നു.