നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകും; രാജ്യത്തെ വലിയ ഒരു വിഭാഗം മോദിക്കൊപ്പമുണ്ടെന്ന് അമിത് ഷാ

നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദിക്കൊപ്പം രാജ്യത്തെ വലിയ ഒരു വിഭാഗം ജനങ്ങളുണ്ടെന്ന കാര്യം അംഗീകരിക്കാതെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പുതിയ പാര്‍ലമന്‍റ്  മന്ദിരത്തിന്‍റെ ഉദ്ഘാടനച്ചടങ്ങ്   ബഹിഷ്‌ക്കരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. അസമിലെ ഗുവാഹത്തിയിലെ പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് പുതിയ പാര്‍ലമന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ പദ്ധതിയുണ്ടെന്നും തുടര്‍ന്ന്  അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദി പ്രധാനമന്ത്രിയാകാന്‍ വോട്ട് ചെയ്ത ജനതയാണ് ഇന്ത്യയിലുള്ളത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി പ്രധാനമന്ത്രിയെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് കുടുംബം തയ്യാറായിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

Read more

എന്നാല്‍ പാര്‍ലമന്‍റ്  നടപടിക്രമങ്ങളും മോദിയുടെ പ്രസംഗങ്ങളും തടയാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും, രാജ്യത്തെ ഒരു വിഭാഗം മോദിക്കൊപ്പമുണ്ടെന്നും അമിത് ഷാ പറഞ്ഞു. നരേന്ദ്ര മോദി അടുത്ത വര്‍ഷം 300-ല്‍ അധികം സീറ്റുകളോടെ വീണ്ടും പ്രധാനമന്ത്രിയാകും. പ്രതിപക്ഷ പദവി നഷ്ടപ്പെട്ട് കോണ്‍ഗ്രസിന് ലോക്‌സഭയില്‍ ഇപ്പോഴുള്ള സീറ്റുകളുടെ എണ്ണം പോലും ഉറപ്പിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.