മുസഫര്‍പുര്‍ കലാപം; ബി.ജെ.പി എം.എല്‍.എ സംഗീത് സോമിനെതിരെയുള്ള കേസുകള്‍ എഴുതിതള്ളാന്‍ യോഗി സര്‍ക്കാര്‍

മുസഫര്‍പുര്‍ കലാപത്തില്‍ പ്രതിയായ ബി.ജെ.പി, എം.എല്‍.എ സംഗീത് സോമിനെതിരെയുള്ള കേസുകള്‍ എഴുതിത്തള്ളാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംഗീത് സോമിനെതിരെയുള്ള കേസുകളുടെ നിലവിലെ സ്ഥിതി അന്വേഷിച്ച് ജില്ലാ ഭരണകൂടത്തിന് നിയമ മന്ത്രാലയം കത്തെഴുതി.

കേസുകള്‍ പിന്‍വലിക്കുന്നതിനുള്ള സാദ്ധ്യതകള്‍ തേടിയാണ് കത്ത് എഴുതിയതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അമിത് കുമാര്‍ സിംഗ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതികള്‍, വിചാരണയുടെ ഘട്ടം, പരാതിയുടെ വിശദവിവരങ്ങള്‍ എന്നിവയാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

2003-2017 കാലയളവില്‍ ഏഴ് കേസുകളാണ് സംഗീത് സോമിനെതിരെ ചാര്‍ജ് ചെയ്തത്. 60 പേര്‍ കൊല്ലപ്പെട്ട 2013-ലെ മുസഫര്‍പുര്‍ കലാപവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് സംഗീത് സോമിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതികളെ സമീപിച്ചേക്കാമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. തനിക്കെതിരെയുള്ള കേസുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് സംഗീത് സോമിന്റെ വാദം.

2017-ല്‍ യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മുസഫര്‍പുര്‍ കലാപവുമായി ബന്ധപ്പെട്ട 100 കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 100 കേസുകളില്‍ 74 എണ്ണമെങ്കിലും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കോടതികളില്‍ നിന്ന് അനുമതി തേടിയിട്ടുണ്ട്, എന്നാല്‍ ഇവയെല്ലാം തീര്‍പ്പു കല്‍പ്പിച്ചിട്ടില്ല.