സിനിമയില്‍ കണ്ട തന്ത്രം പയറ്റി; ഭര്‍ത്താവിനെ കൊന്ന് കാമുകനൊപ്പം ജീവിക്കാനുള്ള തന്ത്രം പക്ഷെ മട്ടന്‍സൂപ്പ് പൊളിച്ചു

തെലങ്കാനയില്‍ ഭര്‍ത്താവിനെകൊന്ന് തള്ളി കാമുകനൊപ്പം സുഖിച്ച് ജീവിക്കാനുള്ള യുവതിയുടെ പദ്ധതി വെളിച്ചത്ത് വന്നത് മട്ടന്‍സൂപ്പിന്റെ സഹായത്താല്‍. ഭര്‍ത്താവിനെ കൊന്നു മറവ് ചെയ്തതു മുതല്‍ തന്ത്രപൂര്‍വം ആസൂത്രണം ചെയ്ത പദ്ധതികള്‍ അവസാനഘട്ടത്തില്‍ പൊളിച്ചടുക്കിയത് മട്ടന്‍സൂപ്പെന്ന് തെലങ്കാന പൊലീസ്.

പൊലീസ് പറയുന്നതിങ്ങനെ.

“27വയസുകാരിയായ സ്വാതി നാഗര്‍കുര്‍ണൂല്‍ ടൗണിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ആണ്. സുധാകര്‍ റെഡ്ഡിയെ വിവാഹം കഴിച്ച് രണ്ടു കുട്ടികളുമായി ജീവിക്കുകയായിരുന്നു സ്വാതി. ഇടക്കാലത്ത് സ്വാതി ആശുപത്രിയിലെ ഫിസിയോതെറാപ്പിസ്റ്റായ രാജേഷുമായി പ്രണയത്തിലായി. ഭര്‍ത്താവിനെ കൊന്ന് സ്വത്ത്‌കൈക്കലാക്കാന്‍ ഇരുവരും ചേര്‍ന്ന് പദ്ധതിയിട്ടു. അനസ്‌തേഷ്യ ചെയ്യുമ്പോള്‍ മയക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് കുത്തി വെച്ച് ഭര്‍ത്താവിനെ മയക്കി തലക്ക് പ്രഹരമേല്‍പ്പിച്ചു കൊന്നു. മരിച്ചെന്ന് ഉറപ്പ് വരുത്തി മൃതദേഹം കാട്ടില്‍ മറവ് ചെയ്തു”.

ഭര്‍ത്താവിന്റെ മുഖത്ത് അഞ്ജാതനായ ഒരാള്‍ ആസിഡ് ഒഴിച്ചെന്ന് ബന്ധുക്കളെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് ഭേദമാക്കി ഭര്‍ത്താവെന്ന വ്യാജേന ആള്‍മാറാട്ടം നടത്തി ജീവിക്കുകയായിരുന്നു ഉദ്ദേശം.

റെഡ്ഡിയാണെന്ന് കരുതി ബന്ധുക്കള്‍ രാജേഷിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോഴാണ് താന്‍ സസ്യഭുക്കാണെന്ന് പറഞ്ഞ് മട്ടണ്‍സൂപ്പ് കുടിക്കാന്‍ വിസമ്മതിക്കുന്ന രാജേഷിനെ ശ്രദ്ധിച്ചത്. റെഡ്ഡി മാംസഭുക്കായിരുന്നെന്ന് ഓര്‍ത്തെടുത്ത ബന്ധുക്കള്‍ രാജേഷിന്റെ പെരുമാറ്റം നിരീക്ഷിച്ച് റെഡ്ഡിയല്ലെന്ന് തിരിച്ചറിഞ്ഞു. ബന്ധുക്കളെ തിരിച്ചറിയാന്‍ കഴിയാതെ വന്നതും സംസാരത്തിന് പകരം ആംഗ്യം കാണിച്ചതും കൂടുതല്‍ തെളിവായി. വിവരങ്ങള്‍ ബന്ധുക്കള്‍ പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി.

സ്വാതി കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്നതാണെന്ന് ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു. 2014ല്‍ പുറത്തിറങ്ങിയ തെലുങ്ക് സിനിമയെ അനുകരിച്ചാണ് കൊല നടത്തിയതെന്നും യുവതി പറഞ്ഞു. സ്വാതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി വിട്ട് ഉടന്‍ രാജേഷിനെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.