കവിത മോഷ്ടിച്ചെന്ന ആരോപണം നേരിട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

കഴിഞ്ഞ മാസം തന്റെ ഭാര്യാപിതാവ് അന്തരിച്ചപ്പോൾ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ട്വിറ്ററിൽ പങ്കിട്ട ഒരു കവിത മോഷ്ടിച്ചതാണെന്ന് ആരോപണം.

നവംബർ 18 ന് ഭാര്യാപിതാവ് ഗൻശ്യാം ദാസ് മസാനി മരിച്ച്‌ നാല് ദിവസം കഴിഞ്ഞ് തന്റെ ഭാര്യ സാധന സിംഗ് എഴുതിയതാണെന്ന് അവകാശപ്പെട്ട് ‘ബൗജി’ എന്ന ഹിന്ദി കവിതയുടെ ഏതാനും വരികൾ ശിവരാജ് സിംഗ് ചൗഹാൻ ട്വിറ്ററിൽ പങ്കിട്ടിരുന്നു.

അതേസമയം മധ്യപ്രദേശിൽ നിന്നുള്ള എഴുത്തുകാരി ഭൂമിക ബിർത്താരെ ഇത് തന്റെ കവിതയാണെന്ന് അവകാശപ്പെട്ടു. ‘കവിത എഴുതിയത് ഞാനാണ് നിങ്ങളുടെ പ്രിയപ്പെട്ട ഭാര്യയല്ല,’ അവർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

“ദയവുചെയ്ത് എനിക്ക് ക്രെഡിറ്റ് നൽകൂ സർ. കവിത ഞാൻ എഴുതിയതാണ്, അതിന്റെ പേര് “ഡാഡി ” എന്നാണ് “ബൗജി” എന്നല്ല. എന്റെ പിതാവിനോടുള്ള എന്റെ വികാരങ്ങളോട് അനീതി ചെയ്യരുത്,” അവർ ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പറഞ്ഞു.

“ഭോപ്പാലിൽ തിരിച്ചെത്തിയ ശേഷം നവംബർ 21-ന് ഞാൻ കവിത ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ ഭാര്യ സാധന സിംഗ് ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ കവിത പങ്കിട്ടിട്ടുണ്ടെന്ന് പറഞ്ഞ് എന്റെ സുഹൃത്ത് ഒരു സ്ക്രീൻഷോട്ട് പങ്കിട്ടു … ഞാൻ ഒരു പുഞ്ചിരിയോടെ മറുപടി നൽകി. എന്നാൽ അതിനുശേഷം മുഖ്യമന്ത്രിയും ഭാര്യയ്ക്ക് ക്രെഡിറ്റ് നൽകി കവിത ട്വീറ്റ് ചെയ്തിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കി. ഇതിനോട് എനിക്ക് കടുത്ത എതിർപ്പുണ്ട് …, ” അവർ കൂട്ടിച്ചേർത്തു.

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അരുൺ യാദവ് ട്വിറ്ററിൽ ചൗഹാനെ വിമർശിച്ചു: “പേരുകൾ മാറ്റുന്നതിൽ ബിജെപിക്കാർ വിദഗ്ധരാണ്. നേരത്തെ അവർ കോൺഗ്രസ് ഭരണകൂടം അവതരിപ്പിച്ച പദ്ധതികളുടെ പേര് മാറ്റാറുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മറ്റൊരാൾ എഴുതിയ ഒരു കവിത ഭാര്യയുടെ കവിതയായി കാണിക്കുന്നു.”