ലൗ ജിഹാദ് ആരോപിച്ചുള്ള കൊലപാതകം; അഫ്രസുലിന്റെ കുടുംബത്തിന് മൂന്ന് ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് മമത ബാനര്‍ജി

ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട അഫ്രസുലിന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പശ്ചിമ ബാംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്നും മമത പറഞ്ഞു. കൊല്‍കത്തയില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത.

രാജസ്ഥാനിലെ സംഭവം കേട്ടപ്പോള്‍ തനിക്ക് സങ്കടവും അമര്‍ഷവുമുണ്ടായി. ഒരാള്‍ ഹിന്ദുവാണോ മുസ്ലീമാണോ എന്നുള്ളത് വിഷയമല്ല. രാജസ്ഥാനില്‍ നടന്ന കൊലപാതകം മനുഷ്യത്വ രഹിതമാണ്. അഫ്രസുലിന്റെ ഭാര്യയ്ക്ക് ജില്ലാ ഭരണകൂടം എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ അവര്‍ക്കുള്ള നീതി ആര് നല്‍കുമെന്നും മമത ചോദിച്ചു. നിരവധി തൊഴിലാളികള്‍ അന്യ സംസ്ഥാനങ്ങളില്‍ തൊഴില്‍ തേടി പോകുന്നുണ്ട്. തങ്ങള്‍ക്കുണ്ടാകുന്ന അനീതികള്‍ക്കെതിരെ കോടതിയില്‍ പോകാന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കണമെന്നും മമത കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വ്യാഴായ്ചയാണ് പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലക്കാരനായ അഫ്രസുല്‍ ഖാന്‍ എന്ന തൊഴിലാളി ക്രൂരമായി കൊലചെയ്യപ്പെട്ടത്. ലൗ ജിഹാദ് ആരോപിച്ച് മഴുകൊണ്ട് വെട്ടി വീഴ്ത്തിയശേഷം തീ കൊളുത്തിയാണ് യുവാവിനെ കൊലപ്പെടുത്തിയത്. ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയിൽ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ദൃശ്യങ്ങളിലുള്ള ശംഭുലാല്‍ രേഗര്‍ എന്നയാളെയും എട്ട് സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഫ്രസുലിന്റെ മൃതദേഹം വെള്ളിയാഴ്ച രാത്രി മാല്‍ഡയിലെത്തിക്കും.