മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി സർവേ; പിന്തുണയ്ക്കുന്നവർ വെറും 24 ശതമാനം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി സർവേ.  ഇന്ത്യ ടുഡേ ‘മൂഡ് ഓഫ് ദ നാഷൻ’ സർവേയിലാണ്  മോദിയുടെ ജനപ്രീതിയിൽ വലിയ ഇടിവുണ്ടായതായി സൂചിപ്പിക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗം കേന്ദ്ര സർക്കാർ കൈകാര്യം ചെയ്തതിലെ പാളിച്ചകളും രാജ്യത്തെ സാമ്പത്തിക മേഖല തകർന്നതുമൊക്കെയാണ് മോദിയുടെ ജനപ്രീതിയിൽ കോട്ടം തട്ടാൻ കാരണം.

24 ശതമാനം പേരുടെ പിന്തുണയാണ് മോദിക്ക് ലഭിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 66 ശതമാനം പേരുടെ പിന്തുണയായിരുന്നു ലഭിച്ചത്. അവിടെ നിന്നാണ് മോദിയുടെ ജനപ്രീതി 24 ശതമാനത്തിലേക്ക് എത്തിയത്. അടുത്ത പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍ ആരെന്നായിരുന്നു സര്‍വേയിലൂടെ ചോദിച്ചിരുന്നത്.

മോദി കഴിഞ്ഞാൽ പ്രധാനമന്ത്രിയാകാൻ യോഗ്യൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണെന്നാണ് സർവേ ചൂണ്ടിക്കാട്ടുന്നത്. പതിനൊന്ന് ശതമാനം പേരുടെ പിന്തുണ യോഗി ആദിത്യനാഥിന് ലഭിച്ചു. കഴിഞ്ഞ വർഷം മൂന്ന് ശതമാനം പേരുടെ പിന്തുണ ലഭിച്ചിടത്ത് നിന്നാണ് യോഗിക്ക് പതിനൊന്ന് ശതമാനം പേരുടെ പിന്തുണ ലഭിക്കുന്നത്.

സർവേ പ്രകാരം രാഹുൽ ഗാന്ധിയാണ് മൂന്നാം സ്ഥാനത്ത്. രാഹുൽ ഗാന്ധിയും സർവേയിൽ നേട്ടമുണ്ടാക്കി. കഴിഞ്ഞ വർഷം എട്ട് ശതമാനം പേരുടെ പിന്തുണ ലഭിച്ചിടത്ത് ഈ വർഷം പത്ത് ശതമാനം പേരുടെ പിന്തുണയായി. വെറും ഒരു ശതമാനത്തിന്റെ വ്യത്യാസമെ യോഗിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ളൂ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഇവരെല്ലാം കഴിഞ്ഞ വർഷങ്ങളേക്കാൾ നേട്ടമുണ്ടാക്കിയിട്ടുണ്ട്.

അതേസമയം രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാർ ആരെന്ന സർവേ ഫലത്തിൽ യോഗി ആദിത്യനാഥിന് ഏഴാം സ്ഥാനമാണ്. ഈ സർവേഫലം പ്രകാരം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ഒന്നാം സ്ഥാനത്ത്.